| Wednesday, 5th May 2021, 8:13 pm

സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാനാകില്ല; കൊളംബിയന്‍ വെടിവെപ്പില്‍ ഐക്യരാഷ്ട്രസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: കൊളംബിയന്‍ സര്‍ക്കാരിന്റെ നികുതി പരിഷ്‌കരണത്തിനെതിരായ സമരങ്ങളെ തുടര്‍ന്നുള്ള വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ച സംഭവത്തെ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ അപലപിച്ചു. ഏപ്രില്‍ 28ന് രാജ്യത്തുടനീളം ആരംഭിച്ച പ്രതിഷേധത്തിനിടെ 18 പൗരന്‍മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അക്രമത്തില്‍ മരിച്ചുവെന്നും 306 സാധാരണക്കാര്‍ ഉള്‍പ്പെടെ 846 പേര്‍ക്ക് പരിക്കേറ്റതായുമായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി പുറത്തുവരേണ്ടെതുണ്ട്, നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് മരിയ ഹുര്‍റ്റാഡോ പറഞ്ഞു.

‘പ്രതിഷേധങ്ങള്‍ ഭൂരിഭാഗവും സമാധാനപരമാണെന്നാണ് അറിയാന്‍ കഴിയുന്നത്. അവിടെ നടന്ന സംഭവങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ അപലപിക്കുകയാണ്. ജീവന്‍ നഷ്ടമായവരോടും പരിക്കേറ്റവരോടും അവരുടെ കുടുംബങ്ങളോടും ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ ഹുര്‍റ്റാഡോ പറഞ്ഞു

ജീവിക്കാനും സമാധാനപരമായി സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ഞങ്ങള്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഹുര്‍റ്റാഡോ പറഞ്ഞു.

കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവച്ച നികുതി പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് അധ്യാപകര്‍, സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍, ട്രേഡ് യൂണിയനുകള്‍, ആഫ്രോ-കൊളംബിയന്‍ തദ്ദേശീയ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി പേരാണ് തെരുവിലിറങ്ങിയത്.

സമ്പന്നര്‍ക്ക് അനുകൂലമാകുന്നതും തൊഴിലാളിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുമാണ് കൊളംബിയന്‍ സര്‍ക്കാരിന്റെ നികുതി പരിഷ്‌കരണം എന്നാണ് വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Contmtent Highlights: UN Human Rights Commission has condemned the shooting deaths in Colombia 
We use cookies to give you the best possible experience. Learn more