| Monday, 22nd February 2021, 1:19 pm

ആഴക്കടല്‍ സംവാദം, ആരാണ് ജയിച്ചത്?

ഉമര്‍ കുട്ടി

ഇ.എ. ജബ്ബാര്‍ എം.എം. അക്ബര്‍ സംവാദം കഴിഞ്ഞിട്ട് ആഴ്ചകള്‍ ഏറെ ആയി, അതിന്റെ വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യപൂര്‍വ്വം ഈ സംവാദം കൈകാര്യം ചെയ്യുകയും ചെയ്തു. സംവാദവും സംവാദാനന്തര ചര്‍ച്ചകളും സാകൂതം വീക്ഷിച്ച, തീത്തും നിഷ്പക്ഷന്‍ അല്ലാത്ത ഒരാളെന്ന നിലയ്ക്ക് ആരാണ് സംവാദം ജയിച്ചതെന്നു ചോദിച്ചാല്‍ കൃത്യമായി ഞാന്‍ പറയും ജയിച്ചത് അക്ബര്‍ ആണെന്ന്.

പക്ഷെ സാങ്കേതിമായ മേന്മയും എന്തുമേതും സത്യമോ അസത്യമോ ആയാലും ഔന്നത്യമുള്ള ശബ്ദഘോഷത്തോടെ അവതരിപ്പിക്കാനുള്ള ശേഷിയും മൂലമാണ് ഈ വിജയം എന്ന് വരുന്നു എന്നതാണതിലെ ന്യൂനത. പകരം ഇ.എ. ജബ്ബാര്‍ ഉന്നയിച്ച കൃത്യതയുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുവാന്‍ അദ്ദേഹത്തിന് ആയിട്ടില്ല എന്നത് പക്ഷപാതിത്വമേതുമില്ലാത്ത ഏതൊരാള്‍ക്കും വ്യക്തമായിരിക്കും എന്നുതന്നെയാണ് സ്വതന്ത്രലോക പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഞാന്‍ വിചാരിക്കുന്നത്.

സാങ്കേതികമായും സാമ്പത്തികമായും തങ്ങളുടെ ദരിദ്ര പശ്ചാത്തലം എടുത്തു കാണിക്കുന്ന രീതിയില്‍ യുക്തിവാദികളും കൂട്ടരും പതറിപ്പോയപ്പോള്‍ ഉയര്‍ന്ന സാങ്കേതിക തികവും നല്ല രീതിയില്‍ അനുകൂലമായി പ്രതികരിക്കാന്‍ ഉതകുന്ന സദസ്യരെയും മീഡിയാ കവറേജിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് അക്ബറും സംഘവും എത്തിയതെന്നതുതന്നെ അവരുടെ സാമ്പത്തിക മേല്‍ക്കൈയ്യും സാങ്കേതിക തികവും ആസൂത്രണവും ഒക്കെ എത്ര മികച്ചതായിരുന്നു എന്ന് കാണാനാകുക, ഇതില്‍ നിന്ന് സ്വതന്ത്ര ലോകക്കാര്‍ക്കും യുക്തിവാദികള്‍ക്കും മികച്ച ദൃഷ്ടാന്തമുണ്ട്. (ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്)

എം.എം. അക്ബര്‍

ആധുനിക കാലത്ത് സംവാദത്തിനായാലും ചര്‍ച്ചകള്‍ക്കോ പഠനത്തിനോ ആയാലും ഏറ്റവും മികച്ച മീഡിയകളും വിവര സാങ്കേതിക സംവിധാനങ്ങളും ആവശ്യമുണ്ട് എന്ന പാഠം സ്റ്റേജില്‍ ഏറ്റവും മികച്ച സ്ലൈഡുകളും വിവരണങ്ങളും ആയി എത്തിയ അക്ബറില്‍ നിന്നും ഒരു കൊച്ചു ലാപ്‌ടോപുമായി പ്രതിരോധിക്കാന്‍ ഇറങ്ങിയ ജബ്ബാര്‍ മാഷും കൂട്ടരും പഠിച്ചെടുക്കേണ്ടതുണ്ട്. (മത വിചാരക്കാര്‍ക്ക് ലഭ്യമാകുന്ന സാമ്പത്തിക മേല്‍ക്കൈ യുക്തിവാദികള്‍ക്ക് ഈ നൂറ്റാണ്ടില്‍ ലഭ്യമാവില്ല എന്ന് അറിയാം)

സംവാദത്തിന്റെ ആമുഖത്തില്‍ തന്നെ തന്റെ ഉദ്ദേശ്യം എന്തെന്ന് ഇ.എ. ജബ്ബാര്‍ വ്യക്തമാക്കുന്നു, ഖുര്‍ആനില്‍ ശാസ്ത്രം ഉണ്ടെന്ന വാദത്തെ നിരാകരിക്കുകയും അങ്ങിനെ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ആഗോളവ്യാപകമായി ഒരു പ്രചാരണ പരിപാടിയും പ്രൊജക്റ്റും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ നിന്നുള്ള വാദങ്ങളാണ് ഇവിടെ ഖുര്‍ആന്‍ ശാസ്ത്ര സത്യങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളായി ഇവിടെ പ്രചരിപ്പിക്കുന്നത് എന്നും അതിന്റെ പിന്നിലെ ആളുകള്‍ ആരെന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ എവിടെ നിന്നെല്ലാം ആണെന്നുമുള്ള വ്യക്തമായ വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് അക്ബര്‍ അങ്ങിനെ ഒന്നാണ് ഇവിടെ അവതരിപ്പിക്കുക എന്ന ഒരു മുന്‍ധാരണ സദസ്യരില്‍ ഉണ്ടാക്കാന്‍ ആദ്ദേഹത്തിനാവുന്നുണ്ട്. തുടര്‍ന്ന് ഖുര്‍ആന്‍ ശാസ്ത്രം വിളമ്പുന്ന ആളുകളോട് ആറാം നൂറ്റാണ്ടിലെ അറബികള്‍ക്ക് അറിയാത്ത എന്തൊരു ശാസ്ത്രീയ അറിവാണ് ഖുര്‍ആനില്‍ ഉള്ളതെന്ന് പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇ.എ. ജബ്ബാര്‍

അക്ബറാവട്ടെ നേരത്തെ പറഞ്ഞത് പോലെ മികച്ച സാങ്കേതികതയുടെ അകമ്പടിയോടെ ഖുര്‍ആനിലെ ഒരു അദ്ധ്യായത്തിലെ വാക്കുകള്‍ സ്ലൈഡുകളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിലെ ഓഷ്യാനോ ഗ്രാഫിയുമായി താരതമ്യപ്പെടുത്തി അവതരിപ്പിച്ചു ഏറ്റവും മികച്ച രീതിയില്‍ തന്നെ അതിനെ പ്രതിരോധിക്കുന്നു. അക്ബറിന് അറിയാം ഇത്തരം സദസ്സില്‍ വന്നിരിക്കുന്ന ആളുകള്‍ വേദപാഠങ്ങളുടെ ആഴം അറിയുന്നവര്‍ ആയിരിക്കയില്ലായെന്നും അവരുടെ അജ്ഞാനത്തെ ഏറ്റവും മികച്ച ഭാഷകൊണ്ടും മറയിട്ട വാക്കുകള്‍ കൊണ്ടും കയ്യിലെടുക്കാമെന്ന്.

പക്ഷെ സംവാദത്തിന്റെ രണ്ടാം സെഷനില്‍ തന്നെ അക്ബര്‍ അവതരിപ്പിച്ച വാദം ഖണ്ഡിക്കപ്പെട്ടു പോകുകയാണ് ഉണ്ടായത്. തുടര്‍ന്ന് സംവാദം മുന്നോട്ടു കൊണ്ടുപോകേണ്ടതുതന്നെ ഉണ്ടായിരുന്നില്ല, ആഴക്കടല്‍ ആയാലും ഉള്‍ക്കടല്‍ ആയാലും അക്ബര്‍ കൊണ്ടുവന്ന വേദവാക്യം ഒരു ഉപമാലങ്കാരമാണ് എന്ന് വ്യക്തമാക്കപ്പെടുകയും ഉപമ എന്നാല്‍ നിലവിലുള്ള ഒന്നിനെ മറ്റൊന്നുമായി ചേര്‍ത്ത് പറഞ്ഞു ആശയം വ്യക്തമാക്കുന്ന രീതിയാണ് എന്നും ഒന്നിനെ ഉപമിക്കണമെങ്കില്‍ ഉപമിക്കപ്പെടുന്ന വസ്തുതയും വസ്തുവും അത് കേള്‍ക്കുന്ന ആളുകള്‍ക്ക് അറിയുന്നതായിരിക്കണം എന്ന വാദം ഉന്നയിക്കപ്പെടുമ്പോള്‍ അക്ബര്‍ പിന്നീട് അതെത്രതന്നെ വിശദീകരണത്തിനു ശ്രമിച്ചാലും മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല. അതിനര്‍ത്ഥം മറ്റൊരു ആശയം അക്ബര്‍ കൊണ്ട് വരണമായിരുന്നു എന്നാണ്. എന്നെ സംബന്ധിച്ച് സംവാദം ഇവിടെ അവസാനിക്കുന്നു .

പിന്നീട് അക്ബര്‍ അവതരിപ്പിക്കുന്ന ഹൃദയത്തിന്റെ ചിന്തയും ഹൃദയത്തിന്റെ തലച്ചോറുമെല്ലാം ഇനിയും തെളിയിക്കപ്പെടേണ്ടതാണ് എന്ന വാദമൊക്കെ ബാലിശമായി മാത്രമെ എടുക്കാനാവൂ. എങ്കിലും മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ സംവാദത്തില്‍ മികവ് അക്ബര്‍ നിലനിര്‍ത്തി എന്ന് പറയുന്നതില്‍ സ്വതന്ത്ര പക്ഷത്തു നില്‍ക്കുന്ന എനിക്ക് പറയാനാകും .

സംവാദാനന്തരം എന്താണുണ്ടായത്, സംവാദത്തിനു മുന്‍പ് എക്‌സ് മുസ്‌ലിങ്ങളുടെ ശല്യം സഹിക്കാതെ അവരെ പ്രതിരോധിക്കുവാന്‍ സാമുദായിക ഐക്യം ഉണ്ടാക്കണം എന്ന ആശയത്തിന്റെ ഫലമായി സമുദായത്തിലെ എല്ലാ ഭിന്നവിഭാഗങ്ങളും എം.എം. അക്ബറിന് പിന്തുണ നല്‍കുകയാണുണ്ടായത്. അതൊരു വിജയമായി അവര്‍ ആഘോഷിക്കുകയും ചെയ്തു. മഹല്ലുകളില്‍ ഇടയ ലേഖനങ്ങള്‍ വിതരണം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമായ പശ്ചാത്തലം ഒരുക്കുവാന്‍ അവര്‍ക്ക് ആകുകയും ചെയ്തു.

മൗലവിമാരും മുല്ലമാരും മുസ്‌ലിയാക്കന്‍മാരും തുടങ്ങി ആധുനിക മീഡിയ പ്രചാരകര്‍ വരെ ഞാനും ഫയല്‍വാനും ജയിച്ചെന്ന തരത്തില്‍ ആഘോഷമായി തന്നെ ഈ വിഷയം കൊണ്ടാടി. പിന്നീടാണ് വഴിത്തിരിവുണ്ടാകുന്നത് അക്ബര്‍ ഖുര്‍ആന്‍ വചനങ്ങളെ തനിക്ക് അനുകൂലമായി വളച്ചൊടിക്കുകയാണ് ചെയ്തതെന്നും വേദവാക്യങ്ങളെ തങ്ങള്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രവുമായി കൂട്ടിക്കെട്ടുവാന്‍ ഇത്തരം നിന്ദ്യമായ പ്രവര്‍ത്തികള്‍ പാടില്ലായെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയരുകയും ഖുര്‍ആന്‍ ശാസ്ത്ര സത്യങ്ങള്‍ പറയുന്ന ഒന്നല്ല എന്നും ഖുര്‍ആനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടിയല്ല പഠിപ്പിക്കേണ്ടതെന്നും അതിന്റെ ഭക്തി വിചാരങ്ങളെയും കാവ്യഭാവത്തെയും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് അത് ദൈവത്തിന്റെ വേദമാണ് എന്ന് സ്ഥാപിക്കേണ്ടതും വേദത്തെ വളച്ചൊടിച്ച് വികൃതമാക്കി തങ്ങള്‍ക്ക് അനുകൂലമായി പ്രചരിപ്പിക്കുകയാണ് അക്ബറാദികള്‍ ചെയ്യുന്നതെന്നും വ്യക്തമായ തിരിച്ചവ് സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിവരികയും ചെയ്തു.

സമുദായത്തിലെ പഠിതാക്കളായ ചെറുപ്പക്കാര്‍ ഈ സംവാദത്തോടെ സിന്താനി പ്രൊജക്റ്റ് പോലുള്ള വിഷയങ്ങളെ കാര്യമായി സമീപിക്കുകയും ശരിതെറ്റുകളുടെ വിശകലനത്തിന് തയാറാവുകയും ചെയ്തു എന്നതാണ് ആത്യന്തികമായി സംവാദാനന്തര ഫലവും അതിന്റെ വിജയവും.

നിഷ്പക്ഷം എന്നൊരു പക്ഷം നിലനില്‍ക്കുകയില്ല എന്ന് കൂടി പറഞ്ഞുവയ്ക്കട്ടെ, നിലപാടുതറകള്‍ ഇല്ലാതെ മുട്ടവിളക്കും വേദപുസ്തകവും സ്രാമ്പികളിലെ ഇരുട്ടും മുസ്‌ലിയാരും അതുവഴി വെളിവാക്കപ്പെടുന്ന ശാസ്ത്ര സത്യവും എല്ലാം ഉന്നയിച്ചു എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന ആളുകളോട് പറയാനുള്ളത് നിങ്ങളുടെ ശൂന്യസ്ഥലികള്‍ കാപട്യം മാത്രമാണെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Umer Kutty writes about MM Akbar E.A Jabbar Debate

ഉമര്‍ കുട്ടി

We use cookies to give you the best possible experience. Learn more