| Thursday, 24th February 2022, 10:05 am

യുദ്ധസാഹചര്യം സ്ഥിരീകരിച്ച് ഉക്രൈന്‍ വിദേശകാര്യ മന്ത്രി: റഷ്യ ആക്രമണം ആരംഭിച്ചു കഴിഞ്ഞു; ഉക്രൈന്‍ സ്വയം പ്രതിരോധിക്കും, വിജയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: റഷ്യ ഉക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും സ്ഥിരീകരിച്ച് ഉക്രൈന്‍ വിദേശകാര്യ മന്ത്രി.

വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

”ഉക്രൈന് മേല്‍ സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കം റഷ്യ ആരംഭിച്ചു കഴിഞ്ഞു. സമാധാനപരമായി നീങ്ങുന്ന ഉക്രൈന്‍ നഗരങ്ങള്‍ ആക്രമണത്തിന്റെ ഭീഷണിയിലാണ്.

ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. ഉക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും.

ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,” ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു.

തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഉക്രൈനിലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഉക്രൈന്‍ അധിനിവേശത്തിനുള്ള റഷ്യയുടെ ശ്രമം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സ്ഫോടന വിവരങ്ങളും പുറത്തുവരുന്നത്.

ഉക്രൈനില്‍ മിലിറ്ററി ഓപ്പറേഷന് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ടെലിവിഷന്‍ ചാനലിലൂടെയായിരുന്നു ഉക്രൈനില്‍ മിലിറ്ററി ഓപ്പറേഷന്‍ നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പുടിന്‍ പറഞ്ഞത്.

ഉക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലെ വിഘടനവാദികളെ നേരിടുന്നതിന് വേണ്ടിയാണ് പ്രത്യേക സൈനിക ഓപ്പറേഷന്‍, എന്നാണ് പുടിന്റെ വാദം.

അതേസമയം, വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്ന് ചേരുന്നുണ്ട്.


Content Highlight: Ukraine Foreign minister confirms attack from Russia

We use cookies to give you the best possible experience. Learn more