| Friday, 25th February 2022, 8:00 pm

ചേരിചേരാ നയം സ്വീകരിക്കാം; റഷ്യയുടെ ആവശ്യം അംഗീകരിച്ച് ഉക്രൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിന്‍സ്‌ക്: ചര്‍ച്ചയ്ക്ക് തയാറെന്ന റഷ്യയുടെ തീരുമാനത്തോട് പ്രതികരിച്ച് ഉക്രൈന്‍. ചര്‍ച്ചക്കായി ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നു.

ചേരിചേരാ നയം സ്വീകരിക്കണമെന്ന റഷ്യയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ന് ഉക്രൈന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന നിര്‍ദേശം റഷ്യയുടെ ഭാഗത്തു നിന്നും വന്നത്.

നാറ്റോയില്‍ ചേരാനുള്ള ഉക്രൈന്റെ ശ്രമങ്ങളും ചര്‍ച്ചയായേക്കും. നാറ്റോയില്‍ ചേരില്ലെന്ന് ഉക്രൈന്‍ സമ്മതിച്ചാല്‍ റഷ്യ യുദ്ധത്തില്‍ നിന്നും പിന്‍മാറിയേക്കും.

അതേസമയം നിഷ്പക്ഷ നിലപാട് സ്വീകരിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി സമ്മതിച്ചു.

റഷ്യയുടെ വക്താവായ ദിമിത്രി പെസ്‌കോവാണ് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന കാര്യം വ്യക്തമാക്കിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചക്കായി അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ടാം ദിനം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്പരയാണ് അരങ്ങേറിയത്. റഷ്യന്‍ ആക്രമണത്തില്‍ ഇന്നലെ പൗരന്മാരുള്‍പ്പെടെ 137 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു.

ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഉക്രൈന്‍ അവകാശപ്പെട്ടു. തന്ത്രപ്രധാനമായ കീവ് വിമാനത്താവളം റഷ്യ പിടിച്ചെടുത്തതായി റഷ്യ അറിയിച്ചു. പടിഞ്ഞാറ് നിന്നും കീവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും റഷ്യന്‍ സൈന്യം പറയുന്നു.

ജനവാസ മേഖലയും പാര്‍പ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം തുടരുകയാണെന്ന് സെലന്‍സ്‌കി ആരോപിച്ചു. ആക്രമണം കടുത്തതോടെ സെലന്‍സ്‌കിയെ സുരക്ഷ പരിഗണിച്ച് ബങ്കറിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലര്‍ച്ചേ കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യ മിസൈല്‍ ആക്രമണവും ഷെല്ലിംഗും നടത്തിയതോടെ ഉക്രൈനിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഒഡേസ്സയിലും അതിശക്തമായ ആക്രമണം നടക്കുന്നുണ്ട്.


Content Highlight: Ukraine agrees with Russia’s demand

We use cookies to give you the best possible experience. Learn more