| Monday, 7th March 2022, 3:07 pm

മനുഷ്യത്വ ഇടനാഴിക്കെതിരെ ഉക്രൈന്‍; എല്ലാ ഇടനാഴികളും റഷ്യയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മനുഷ്യത്വ ഇടനാഴിക്കെതിരെ വിമര്‍ശനവുമായി ഉക്രൈന്‍.

എല്ലാ ഇടനാഴികളും (humanitarian corridor) രഷ്യയിലേക്കാണ് തുറക്കുന്നത് എന്നും അതുകൊണ്ട് റഷ്യയിലേക്കോ ബെലാറസിലേക്കോ പോകുന്നവര്‍ക്ക് മാത്രമാണ് ഇടനാഴി കൊണ്ട് ഉപകാരമെന്നുമാണ് ഉക്രൈന്‍ ആരോപിക്കുന്നത്. ആറ് ഇടനാഴികളാണ് ഉക്രൈനില്‍ റഷ്യ തുറന്നിട്ടുള്ളത്.

ഇത്തരം ഇടനാഴികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് അസാന്മാര്‍ഗിക നീക്കമാണെന്നുമാണ് ഉക്രൈന്റെ നിലപാട്.

കീവിന് പുറമെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നിവിടങ്ങളിലാണ് മനുഷ്യത്വ ഇടനാഴിക്ക് വേണ്ടി ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമാണ് റഷ്യ ഇടനാഴികള്‍ തുറന്നത്.

ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു
റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ സമയം 12:30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

ഇതോടെ നാല് നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികളും മറ്റ രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഇതര രാജ്യങ്ങളും അവരുടെ പൗരന്മാരെ ഈ നഗരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയിലാക്കാന്‍ ഇടപെടുന്നുണ്ട്.

കഴിഞ്ഞ ദിവസം മരിയോപോളിലും ഇതുപോലെ വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനകം തന്നെ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കുന്നത് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഉക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.


Content Highlight: Ukraine against humanitarian corridor opened by Russia as part of cease fire

We use cookies to give you the best possible experience. Learn more