ബ്രിട്ടീഷ് ജീവിതരീതിക്ക് ഇസ്‌ലാം ഭീഷണിയാണെന്ന് യു.കെയിൽ ഭരണകക്ഷി അംഗങ്ങൾ വിശ്വസിക്കുന്നു; സർവേ ഫലം
World News
ബ്രിട്ടീഷ് ജീവിതരീതിക്ക് ഇസ്‌ലാം ഭീഷണിയാണെന്ന് യു.കെയിൽ ഭരണകക്ഷി അംഗങ്ങൾ വിശ്വസിക്കുന്നു; സർവേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 2:46 pm

ലണ്ടൻ: യു.കെയിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്‌ലാം ബ്രിട്ടീഷ് ജീവിത രീതിക്ക് ഭീഷണിയാണെന്ന് വിശ്വസിക്കുന്നതായി സർവേ ഫലം.

വംശീയത നിരീക്ഷിക്കുന്ന ഹോപ്പ് നോട്ട് ഹേറ്റ് എന്ന സംഘടനയാണ് സർവേ നടത്തിയത്.

521 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 58 ശതമാനവും ഇസ്‌ലാം ബ്രിട്ടന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം, പൊതുസമൂഹത്തിലെ 30 ശതമാനം ജനങ്ങൾ മാത്രമേ ഇസ്‌ലാമിനെ ഭീഷണിയായി കാണുന്നുള്ളൂ.

യു.കെയിൽ അമുസ്‌ലിങ്ങൾക്ക് പോകാൻ സാധിക്കാത്ത ഇടങ്ങളുണ്ടെന്ന് പാർട്ടിയിലെ 52 ശതമാനം ആളുകളും കരുതുന്നു.

ഇസ്‌ലാമോഫോബിയയുടെ പേരിൽ കൺസർവേറ്റീവ് പാർട്ടി ആരോപണങ്ങൾ നേരിടുന്നതിനിടയിലാണ് പുതിയ സർവേ പുറത്തുവന്നത്.

തങ്ങളുടെ കണ്ടെത്തലുകൾ അലോസരപ്പെടുത്തുന്നതും മുന്നറിയിപ്പ് നൽകുന്നതുമാണെന്ന് ഹോപ്പ് ഓഫ് ഹേറ്റിന്റെ സി.ഇ.ഒ നിക്ക് ലോവൽസ് പറഞ്ഞു.

മുതിർന്ന കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ഉൾപ്പെടെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

റോക്ഡേലിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു ജിഹാദിസ്റ്റ് പാർട്ടി പാർലമെന്റിലേക്ക് വരുന്ന കാഴ്ചയായിരിക്കും കാണുക എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞിരുന്നു.

മുൻ ലണ്ടൻ മന്ത്രി പോൾ സ്കള്ളിയും അമുസ്‌ലിങ്ങൾക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ യു.കെയിലുണ്ടെന്ന ആരോപണത്തെ ശരിവെച്ചിരുന്നു.

ഗസ യുദ്ധത്തെ തുടർന്നാണ് നിലവിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉടലെടുത്തത്.

ഒക്ടോബർ ഏഴിന് ശേഷം ആന്റിസെമിറ്റിസവും ഇസ്‌ലാമോഫോബിയയും വർധിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: UK: Poll suggests majority of Conservative Party members think Islam threatens British ‘way of life’