ദി ടെലിഗ്രാഫ് പത്രത്തിന്റെ യു.എ.ഇ ഏറ്റെടുപ്പിനെതിരെയുള്ള ഔദ്യോഗിക അന്വേഷണം തടസപ്പെടുത്തുന്നു; യു.കെ വിദേശകാര്യ വകുപ്പിനെതിരെ ആരോപണം
World News
ദി ടെലിഗ്രാഫ് പത്രത്തിന്റെ യു.എ.ഇ ഏറ്റെടുപ്പിനെതിരെയുള്ള ഔദ്യോഗിക അന്വേഷണം തടസപ്പെടുത്തുന്നു; യു.കെ വിദേശകാര്യ വകുപ്പിനെതിരെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 8:35 am

ലണ്ടൻ: ദി ടെലിഗ്രാഫ്, ദി സ്പെക്റ്റേറ്റർ എന്നീ പത്രങ്ങളെ യു.എ.ഇ ആസ്ഥാനമായ കമ്പനി ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള യു.കെ സാംസ്‌കാരിക വകുപ്പിന്റെ അന്വേഷണം വിദേശകാര്യ ഓഫീസ് തടയാൻ ശ്രമിക്കുന്നതായി ആരോപണം.

രണ്ട് ദശാബ്ദമായി ബാർക്ലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളാണ് ദി ടെലിഗ്രാഫും ദി സ്പെക്റ്റേറ്ററും. ഈ വർഷം ജൂണിൽ 1.5 ബില്യൺ ഡോളർ കുടിശ്ശിക തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടെലിഗ്രാഫ് മീഡിയ ഗ്രൂപ്പിനെ ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് ജപ്തി ചെയ്തിരുന്നു.

സ്ഥാപനത്തെ ലേലം ചെയ്യാൻ തീരുമാനമായതിനെ തുടർന്ന് സ്ഥാപനം ഏറ്റെടുക്കാൻ ന്യൂസ്‌ യു.കെ, ശതകോടീശ്വരനും ജി.ബി ന്യൂസ്‌ സഹ ഉടമസ്ഥൻ പോൾ മാർഷൽ എന്നിവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്യാന്റെ സ്ഥാപനമായ റെഡ്ബേർഡ് ഐ.എം.എൽ ബാർക്ലെസിന്റെ കുടിശ്ശിക തിരിച്ചടക്കാനും ശേഷം മാധ്യമ സ്ഥാപനം ഏറ്റെടുക്കാനും മുന്നോട്ട് വന്നു.
റെഡ്ബേർഡ് ഐ.എം.എല്ലിന്റെ ഇടപാടുമായി ലോയ്ഡ്സ് ബാങ്ക് മുന്നോട്ട് പോകവേ കൺസർവേറ്റീവ് പാർട്ടി എം.പിമാർ ആശങ്ക പ്രകടിപ്പിച്ചു രംഗത്ത് വന്നു.

യു.എ.ഇയിൽ നിന്നുള്ള നിക്ഷേപം പ്രസിദ്ധീകരണങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും വാർത്തകളുടെ വസ്തുതാപരമായ അവതരണവും ഇല്ലാതാക്കുമെന്ന് യു.കെയുടെ സാംസ്കാരിക സെക്രട്ടറി ലൂസി ഫേസർ മുന്നറിയിപ്പ് നൽകിയിരുന്നു.

സ്ഥാപനത്തിന്റെ ഏറ്റെടുക്കൽ പൊതു താത്പര്യത്തിന് വിധേയമായിട്ടാണോ എന്ന് അന്വേഷിക്കുവാൻ ഫ്രീസർ ഒരു റെഗുലേറ്ററി രൂപീകരിച്ചിരുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

റിപ്പോർട്ട്സ് വിത്തൗട്ട് ബോർഡറിന്റെ റിപ്പോർട്ട് പ്രകാരം യു.എ.ഇ മാധ്യമ സ്വാതന്ത്ര്യത്തിൽ 145-ാം സ്ഥാനത്ത് മാത്രമാണ്.
അതേസമയം ഇടപാട് നടന്നിട്ടില്ലെങ്കിൽ അത് യു.എ.ഇ സർക്കാരുമായുള്ള യു.കെയുടെ നയതന്ത്ര ബന്ധം വഷളാകാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

Content Highlight: UK foreign office accused of hindering investigation into proposed UAE takeover of The Telegraph