അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; യു.എസിന്റെ സൈനിക നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമെന്നും പ്രസ്താവന
World
അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; യു.എസിന്റെ സൈനിക നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമെന്നും പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 1:01 pm

ന്യൂയോര്‍ക്ക് : സൗദി എണ്ണ ഉല്‍പാദനകേന്ദ്രമായ അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒപ്പം സൗദിക്ക് സഹായകമായി യു.എസ് എടുക്കുന്ന സൈനിക സഹായത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം സാധ്യതകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍ ഇറാനു മേല്‍ ചുമത്തുന്നു. ഞങ്ങളുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉത്തരവാദിത്വം ഇറാനാണ്.’ ജോണ്‍സണ്‍ പറഞ്ഞു. ഒപ്പം സൗദിയുടെ പ്രതിരോധത്തിനായി യു.എസ് എടുക്കുന്ന സൈനിക നടപടികള്‍ക്ക് പൂര്‍ണപിന്തണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അരാംകോ ആക്രമണം നടത്തിയത് തങ്ങളാണെന്ന ഹൂതി വിമതരുടെ പ്രസ്താവനയെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമനിക് റോബ് തള്ളിക്കളഞ്ഞിരുന്നു. ഈ വാദം വിശ്വസനീയമല്ല എന്നാണ് ഡൊമനിക് പറഞ്ഞത്. എന്നാല്‍ ആക്രമണം നടത്തിയത് ആരാണെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോറിസ് ജോണ്‍സന്റെ പ്രസ്താവന.

ആക്രമണം നടത്തിയത് ഇറാനാണെന്ന് സൗദിയും യു.എസും നേരത്തെ തന്നെ ആരോപിച്ചിരുന്നു. സൗദിക്ക് സഹായമായി ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെയും യു.എസ് വിന്യസിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിട്ടന്‍ കൂടി സൗദിക്കൊപ്പം നിന്നതോടെ ഇറാന്റെ നില പരുങ്ങലിലാവുമെന്നാണ് സൂചനകള്‍. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാന്‍ ബ്രിട്ടന്റെ ആരോപണത്തിനും കൂടി മറുപടി പറയേണ്ടിവരും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ ഇതുവരെയും ഏറ്റെടുത്തിട്ടില്ല.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ഇറാന്‍ പരമോന്നത നേതാവായ ഹസന്‍ റുഹാനി ന്യൂയോര്‍ക്കിലേക്ക് ഇന്ന് പുറപ്പെടും.