| Wednesday, 29th September 2021, 9:46 pm

വമ്പന്‍മാര്‍ കൊമ്പു കോര്‍ക്കുന്നു; ചാമ്പ്യന്‍മാരുടെ പോരാട്ടത്തിന് യുവേഫ-കോണ്‍മെബോള്‍ ധാരണ

സ്പോര്‍ട്സ് ഡെസ്‌ക്

സൂറിച്ച്: ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഫുട്‌ബോളില്‍ വമ്പന്‍മാരുടെ പോരാട്ടം. യൂറോകപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുന്നു. യുവേഫയും കോണ്‍മെബോളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് മത്സരം നടത്താന്‍ തീരുമാനമായത്.

2022 ജൂണിലായിരിക്കും വമ്പന്മാര്‍ കൊമ്പു കോര്‍ക്കുന്നത്. കോപ്പ അമേരിക്കയും യൂറോ കപ്പും കഴിഞ്ഞതിന് പിന്നാലെ ഇറ്റലി-അര്‍ജന്റീന പോരാട്ടം നടന്നേക്കുമെന്നുള്ള സൂചനകളും അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് അസൂറികള്‍ യൂറോപ്പിന്റെ രാജാക്കന്മാരായത്. സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്താനുള്ള സാധ്യത ഫിഫ പരിശോധിക്കുന്നതില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പിന് പിന്നാലെയാണ് ചാമ്പ്യന്‍മാരുടെ പോരാട്ടത്തിന് യുവേഫയും കോണ്‍മെബോളും ധാരണയായത്.

ഇതിന് മുന്‍പേ ഇരു ടൂര്‍ണമെന്റിലേയും ജേതാക്കള്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. 2017ല്‍ അവസാനമായി നടന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിയായിരുന്നു ജേതാക്കളായത്.

2022 ലോകകപ്പിന് മുന്‍പായിരിക്കും ഇറ്റലി-അര്‍ജന്റീന മത്സരംം നടക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UEFA and Conmebol agrees to the clash of the champions

We use cookies to give you the best possible experience. Learn more