| Monday, 22nd June 2020, 2:57 pm

'ആദ്യം രാജി, എന്നിട്ടാവാം ചര്‍ച്ച'; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായുള്ള തര്‍ക്കം ജോസഫ്- ജോസ് കെ. മാണി വിഭാഗത്തിനിടയില്‍ മുറുകുന്നതിനിടെ നിലപാടു കടുപ്പിച്ച് യു.ഡി.എഫ്. ജോസ് കെ. മാണി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു.

പ്രസിഡന്റ് സ്ഥാനം രാജി വെച്ച ശേഷം മാത്രമേ ഉപാധികളില്‍ ചര്‍ച്ചയുള്ളുവെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

ജോസ്. കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു.

ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്നറിയിച്ച ജോസ്. കെ മാണിക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു.

മുന്നണി തീരുമാനം അംഗീകരിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസ് കെ. മാണി എല്ലാ ധാരണകളും ലംഘിക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാജിവെച്ചുള്ള ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്നും കെ. എം മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുള്ള നീതി നിഷേധമാണെന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്.

നിലവില്‍ മുന്‍ ധാരണ പ്രകാരം ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പാലായിലും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ലെന്നാണ് ജോസ് കെ. മാണി പറഞ്ഞത്.

നേരത്തെ ഇരുവിഭാഗങ്ങളിലുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് പിന്നീട് തീരുമാനിക്കുമെന്ന് ബെന്നി ബെഹന്നാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യവും ജോസ് കെ. മാണി തള്ളുകയായിരുന്നു.

നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പി. ജെ ജോസഫ് യു.ഡി.എഫില്‍ കലഹം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more