| Thursday, 8th April 2021, 12:27 pm

കൂത്തുപറമ്പ് കൊലപാതകം; ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ് അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു.

പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നതെന്നും ആരോപിച്ചാണ് സര്‍വ്വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സമാധാന ശ്രമങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെങ്കിലും അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കൈവശമുള്ളതെന്നും മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസെന്നും നേതാക്കള്‍ ആരോപിച്ചു,

അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും പ്രതിഷേധ പരിപാടികള്‍ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും യുഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.

കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മന്‍സൂര്‍ മരിക്കുകയായിരുന്നു.

അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹ്‌സിനെയും സഹോദരനെയും വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്‌സിന്‍ പറഞ്ഞിരുന്നു.

കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസും പറഞ്ഞിരുന്നു. പത്തില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: UDF boycotted the all-party meeting convened by the district administration

We use cookies to give you the best possible experience. Learn more