| Tuesday, 26th November 2019, 8:48 pm

'മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല'; സോണിയാ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവാന്‍ തന്നെ തെരഞ്ഞെടുത്തതിന് സോണിയ ഗാന്ധിക്ക് നന്ദി പറയുന്നുവെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.

‘മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് നമ്മള്‍ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നു.’ ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് രാത്രി ഒമ്പത് മണിക്ക് ഗവര്‍ണറെ കാണും. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കേശ്യാരിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടക്കുന്ന സേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗ് തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുക്കും. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more