മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന പോര് മുറുകുന്നു; ബി.ജെ.പിയുമായി ചര്‍ച്ചക്കില്ലെന്ന് ഉദ്ധവ് താക്കറെ
national news
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന പോര് മുറുകുന്നു; ബി.ജെ.പിയുമായി ചര്‍ച്ചക്കില്ലെന്ന് ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 6:59 pm

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. മുഖ്യമന്ത്രി സ്ഥാനത്തിന് 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന് ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം, ശിവസേനയെ പ്രതിസന്ധിയിലാക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. 45 ശിവസേന എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. താനായിരിക്കും അഞ്ച് വര്‍ഷത്തെയും മുഖ്യമന്ത്രിയെന്നും ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നു.

‘അഞ്ച് വര്‍ഷവും മഹാരാഷ്ട്ര ഭരിക്കുന്നത് ഞാനായിരക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശവുമില്ല. രണ്ടര വര്‍ഷത്തേക്കായി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്ന 50:50 ഫോര്‍മുല അംഗീകരിക്കാനാവില്ല’, ഫഡ്നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഒരു 50:50 ചര്‍ച്ചയും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. തങ്ങള്‍ക്ക് പ്ലാന്‍ ബിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 50 വര്‍ഷത്തിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണമാണ് നേടിയത്.