| Tuesday, 28th December 2021, 8:19 am

അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് ആദ്യമായി സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് യു.എ.ഇ സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കിത്തുടങ്ങി.

ആദ്യ ദമ്പതികള്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അബുദാബിയില്‍ കഴിയുന്ന കാനഡയില്‍ നിന്നുള്ള ദമ്പതികളാണ് നിയമത്തിന്റെ ആദ്യ ഉപയോക്താക്കളായി ലൈസന്‍സ് നേടിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു കോടിയോളം ജനസംഖ്യയുള്ള യു.എ.ഇയില്‍ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് വിദേശികളും മുസ്‌ലിം ഇതര വിഭാഗക്കാര്‍ക്കും ആകര്‍ഷകമായ രീതിയില്‍ രാജ്യം നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്.

നവംബര്‍ ആദ്യവാരമായിരുന്നു യു.എ.ഇയില്‍ ഇസ്‌ലാം ഇതര വിഭാഗങ്ങളിലെ ആളുകള്‍ക്കായി പ്രത്യേക വ്യക്തിനിയമം നടപ്പാക്കിയത്.അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹയന്‍ ആയിരുന്നു ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇസ്‌ലാം ഇതര മതസ്ഥര്‍ക്ക് വിവാഹത്തിനും വിവാഹമോചനത്തിനുമടക്കം രാജ്യാന്തര നിയമ പരിരക്ഷ ലഭിക്കുന്ന രീതിയിലായിരുന്നു പുതിയ സിവില്‍ നിയമം രൂപകല്‍പന ചെയ്തത്.

ഇസ്‌ലാം ഇതര കുടുംബങ്ങളിലെ കേസുകള്‍ നടത്തുന്നതിന് അബുദാബിയില്‍ പുതിയ കോടതി സ്ഥാപിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇംഗ്ലീഷിലും അറബിയിലുമായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇസ്‌ലാമിക് ശരീഅത്ത് നിയമമനുസരിച്ചായിരുന്നു ഇതുവരെ യു.എ.ഇയില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UAE issues first civil marriage license for non-Muslim couple

We use cookies to give you the best possible experience. Learn more