യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; ദല്‍ഹിയില്‍ നിന്ന് യു.എ.ഇയിലേക്ക് പോയത് രണ്ട് ദിവസം മുന്‍പ്
Kerala
യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; ദല്‍ഹിയില്‍ നിന്ന് യു.എ.ഇയിലേക്ക് പോയത് രണ്ട് ദിവസം മുന്‍പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 2:16 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലെത്തിയ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ, രണ്ട് ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് പോയത്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് പ്രതികളുടെ മൊഴിയില്‍ നിന്നും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന അറ്റാഷെ രാജ്യം വിട്ടത്.

സ്വര്‍ണം കണ്ടെത്തിയ പാഴ്‌സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ എംബസിയുടെ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് അറ്റാഷെ രാജ്യം വിട്ടത്.

ജാമ്യാപേക്ഷയിലും മറ്റും സ്വപ്‌നയും സന്ദീപും അറ്റാഷെയുടെ പേരിലായിരുന്നു ബാഗേജ് വന്നതെന്നും  ഇതിനുള്ളില്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞിരുന്നു.

ബാഗ് തുറന്ന് പരിശോധിക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. ബാഗ് തിരിച്ചയക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമായിരുന്നു കസ്റ്റംസ് ബാഗ് തുറന്നത്. അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു ബാഗ് തുറന്നുപരിശോധിച്ചത്.

അതേസമയം അറ്റാഷെയ്ക്ക് രാജ്യം വിടാനുള്ള അനുമതി ആരാണ് നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.