| Monday, 8th February 2021, 8:49 am

ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തിലും തിരുത്ത്; സൗദിയോട് കൂടുതല്‍ ഇടഞ്ഞ് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബൈഡന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ ഹൂതി ഗ്രൂപ്പ് നേതാക്കള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ യെമനില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ബൈഡന്‍ നേരത്തെ നിലപാട് കടുപ്പിച്ചിരുന്നു. യെമനില്‍ നടത്തുന്ന അക്രമങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഹുതികളുമായി ബന്ധപ്പെട്ട തീരുമാനത്തിലും അയവ് വരുത്താന്‍ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം സൗദി അറേബ്യയെ വീണ്ടും ചൊടിപ്പിക്കുന്നതായിരിക്കും.

ഹൂതി ഗ്രൂപ്പുകള്‍ യെമനില്‍ സമാധാനപരമായ പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുകയാണെന്ന് ആരോപിച്ചായിരുന്നു മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ചത്.

യെമനിലെ ഏദന്‍ എയര്‍പോര്‍ട്ടില്‍ ഡിസംബര്‍ 30ന് നടന്ന ആക്രമണത്തില്‍ സൗദി പിന്തുണയുള്ള സര്‍ക്കാര്‍ ഹൂതികളെയാണ് കുറ്റപ്പെടുത്തിയത്. പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങള്‍ എയര്‍പോര്‍ട്ടിലെത്തിയതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹൂതികള്‍ക്ക് യെമനില്‍ നിര്‍ണയാക സ്വാധീനമാണുള്ളത്. ഇവര്‍ക്ക് നേരത്തെ തന്നെ യു.എസ് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

ഹൂതികളെ തീവ്രവാദികളെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ ബാങ്ക് ട്രാന്‍സ്ഫര്‍, സാമ്പത്തിക സഹായം, ഇന്ധനം തുങ്ങിയ ഇടപാടുകള്‍ നടത്തുന്നത് ഇതോടെ ഹൂതികള്‍ക്ക് പ്രയാസകരമാകുമായിരുന്നു. എന്നാല്‍ തീരുമാനം നീക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ ഈ തടസങ്ങള്‍ നീങ്ങും.

വടക്കന്‍ യെമനിലെ യഥാര്‍ത്ഥ അധികാരികളായി കണക്കാക്കുന്നത് ഹൂതി ഗ്രൂപ്പുകളെയാണ്. ഇവര്‍ക്ക് സഹായം നല്‍കുന്നതിന് സഹായ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സന എയര്‍പോര്‍ട്ടിലൂടെയും ഇവരെ സഹായിക്കുന്ന തൊഴിലാളികളിലൂടെയുമാണ് ആവശ്യമായ സപ്ലൈകള്‍ ഹൂതികള്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായുള്ള അധികാര വികേന്ദ്രീകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് അബ്ദ് റബുഹ് മന്‍സൂര്‍ പ്രസിഡന്റായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.

യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും(എസ്.ടി.സി) യെമനിലെ അന്താരാഷ്ട്ര അംഗീകാരം നേടിയ (സൗദി പിന്തുണയുള്ള) സര്‍ക്കാരിനും പുതിയ മന്ത്രിസഭയില്‍ പ്രതിനിധികളുണ്ട്.

2014ല്‍ ഹൂതി വിമതര്‍ യെമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യെമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2017ല്‍ എസ്.ടി.സി രൂപീകരിക്കുന്നത്. യു.എ.ഇ എസ്.ടി.സിക്ക് പിന്തുണയും നല്‍കിയിരുന്നു. നിലവില്‍ സൗദി പിന്തുണയുള്ള ഹാദി സര്‍ക്കാരിനും എസ്.ടി.സിക്കും യെമന്‍ സര്‍ക്കാരില്‍ പ്രതിനിധികളുണ്ട്.

അതുകൊണ്ട് തന്നെ ഇരു ഗ്രൂപ്പുകളും 2020 ഡിസംബര്‍ 18 ന് രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതേസമയം മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: U.S. to drop Houthi terrorist designation due to Yemen crisis

We use cookies to give you the best possible experience. Learn more