| Wednesday, 10th July 2024, 3:17 pm

ഇസ്രഈലിന് എന്താണ് മാധ്യമങ്ങളിൽ നിന്ന് മൂടി വെക്കാനുള്ളത്; ഗസയിലെ ഇസ്രഈലിന്റെ മാധ്യമ വിലക്കിനെ അപലപിച്ച് യു.എൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഗസയിലെ ഇസ്രഈലിന്റെ മാധ്യമ വിലക്കിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഗസയിൽ മനുഷ്യർക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ വിലക്കി കൊണ്ടുള്ള ഇസ്രഈലിന്റെ നടപടിയെയായണ് ഐക്യരാഷ്ട്ര സഭ വിമർശിച്ചത്.

Also Read: ആ സിനിമകളൊക്കെ റീ റിലീസ് ചെയ്യണമെന്ന് ഞാന്‍ മാത്രം ആഗ്രഹിച്ചാല്‍ പോരല്ലോ: മോഹന്‍ലാല്‍

ഇസ്രഈലിന് എന്താണ് മാധ്യമങ്ങളിൽ നിന്ന് മൂടി വെക്കാനുള്ളതെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്‌ക ആൽബനീസ് ചോദിച്ചു.

‘ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശ ഹത്യ ഭയാനകമാണ്. ജനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാനുള്ള അവരുടെ അവകാശം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഈ ഭയാനക സാഹചര്യത്തെ കുറിച്ച് ഇപ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ ഒന്നും തന്നെ മിണ്ടുന്നില്ല. ആരും അവിടെയുള്ള ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല.

അവിടെ നിന്നുള്ള വാർത്തകൾ വരുന്നില്ല എന്ന് പറഞ്ഞാൽ അവിടെ അടിച്ചമർത്തലുകളും പീഡനങ്ങളും നടക്കുന്നില്ല എന്നല്ല,’ അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു.

മാധ്യമ വിലക്കിനെതിരെ ഫോറിൻ പ്രസ് അസോസിയേഷൻ ഇറക്കിയ പ്രസ്താവന പങ്കിട്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഗസയിലെ ഇസ്രഈലിന്റെ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത അൽ ജസീറ അടച്ചു പൂട്ടാനുള്ള നിർദേശം നെതന്യാഹു പുറപ്പെടുവിച്ചിരുന്നു. ഓഫീസുകൾ അടച്ചുപൂട്ടാനും കമ്പനിയുടെ പ്രക്ഷേപണങ്ങൾ നിർത്തി വെക്കാനുമായിരുന്നു ഉത്തരവ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് അൽ ജസീറയെ രാജ്യത്തു നിന്നും വിലക്കുന്നതെന്നായിരുന്നു നെതന്യാഹു അന്ന് പറഞ്ഞത്.

ഇസ്രഈൽ ഗസയിൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയിൽ ഇതുവരെ 38000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഭൂരിഭാഗം ആളുകളും അഭയാർത്ഥികളായി മാറി കൊണ്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ലോക രാജ്യങ്ങളൊന്നടങ്കം എതിർത്തിട്ടും യുദ്ധത്തിൽ നിന്നും പിറകോട്ടില്ലെന്ന നിലപാടിലാണ് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

Content Highlight: U.N criticizes the media ban in gaza

We use cookies to give you the best possible experience. Learn more