| Monday, 25th December 2023, 5:53 pm

ഗസയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നു: യു.എൻ വുമൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നതായി യുണൈറ്റഡ് നേഷൻസ് എന്റിറ്റി ഫോർ ജൻഡർ ഇക്വാലിറ്റി ആൻഡ് എംപവർമെന്റ് ഓഫ് വുമൺ അഥവാ യു.എൻ വുമൺ.

രക്ഷിതാക്കൾ എന്ന ഏക സുരക്ഷിത രേഖയും കുട്ടികൾക്ക് നഷ്ടമാകുകയാണെന്നും ഇത് അവസാനിക്കണമെന്നും എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ യു.എൻ വുമൺ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം നിലവിൽ 50000 ത്തോളം ഗർഭിണികളാണ് ഗസയിൽ ഉള്ളത്. പ്രതിദിനം 180ലധികം കുട്ടികൾ ഇവിടെ ജനിക്കുന്നു.

ശസ്ത്രക്രിയ സൗകര്യമുള്ള തങ്ങളുടെ ഏഴ് കേന്ദ്രങ്ങളിൽ ഡോക്ടർമാർ അപകടാവസ്ഥയിലുള്ള ഗർഭിണികളെയും പ്രസവം നടന്ന സ്ത്രീകളെയും ശുശ്രൂഷിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട് എന്ന് യു.എൻ റിലീസ് ആൻഡ് വർക്ക് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസ് (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു.

ഗസയിലെ ആരോഗ്യ സംവിധാനത്തിലെ തകർച്ചയെ ലോകാരോഗ്യ സംഘടന അപലപിച്ചിരുന്നു. നിലവിൽ ഗസയിലെ 38 ശതമാനം ആശുപത്രി കിടക്കകൾ മാത്രമാണ് ലഭ്യമെന്നും 30 ശതമാനം ജീവനക്കാർ മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഗസയിൽ ഇതുവരെ കൊല്ലപ്പെട്ട 20,424 ഫലസ്തീനികളിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

CONTENT HIGHLIGHT: Two women get killed in Gaza Strip every hour amid Israeli onslaught, says UN Women

Latest Stories

We use cookies to give you the best possible experience. Learn more