| Wednesday, 6th November 2019, 2:39 pm

കോടതിക്ക് മുന്നില്‍ അഭിഭാഷകരുടെ ആത്മഹത്യാശ്രമം; പ്രതിഷേധം ലാത്തി ചാര്‍ജില്‍ പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെയെന്ന് അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ തീസ് ഹസാരി കോപ്ലക്‌സിലെ പൊലീസ് – അഭിഭാഷക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിഷേധത്തിനിടയില്‍ രണ്ട് അഭിഭാഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ തടഞ്ഞതിനാലാണ് അപകടം ഒഴിവായത്.

മറ്റൊരു അഭിഭാഷകന്‍ രോഹിനി കോടതി സമുച്ചയത്തിനുള്ളിലെ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അഭിഭാഷകരുടെ പ്രതിഷേധം ലാത്തി ചാര്‍ജില്‍ ഞങ്ങളെ ആക്രമിച്ച പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെ മാത്രമാണെന്ന് പ്രതിഷേധത്തില്‍ പങ്കാളിയായ ഒരു അഭിഭാഷകന്‍ വ്യക്തമാക്കി.

ഹൈക്കോടതികളിലേയും ജില്ലാ കോടതികളിലേയും അഭിഭാഷകര്‍ രോഹിനി, സാകേത് എന്നിവിടങ്ങളിലെ ജില്ലാകോടതിക്ക് മുന്നിലാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ പൊലിസുകാര്‍ ദല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

തീസ് ഹസാരി കോംപ്ലക്സിനുള്ളിലെ പാര്‍ക്കിംഗ് തര്‍ക്കമാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകന്‍ തന്റെ കാര്‍ ലോക്കപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ യൂണിഫോമും കറുത്ത ബാന്റും ധരിച്ചായിരുന്നു പൊലീസുകാരുടെ പ്രതിഷേധം.

സംഭവത്തില്‍ ദല്‍ഹി കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആറാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപകടം പറ്റിയവരുടെ ചികിത്സാ ചെലവുകള്‍ ദല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more