| Monday, 13th February 2023, 4:52 pm

കൊടകില്‍ 12 മണിക്കൂറിനിടയില്‍ ബന്ധുക്കളായ രണ്ട് പേരെ കടുവ കൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടക്: കര്‍ണാടകയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശി ചേതന്‍(17), ബന്ധു രാജു(72) എന്നിവരാണ് കൊല്ലപ്പെട്ടത്. ചേതനെ കടുവ ആക്രമിച്ചത് ഇന്നലെ രാത്രിയാണ്. രാവിലെയാണ് രാജുവിനെ കടുവ ആക്രമിച്ചത്.

കൊടക് ജില്ലയിലെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്നിട്ടുള്ള കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് ഞായറാഴ്ച വൈകീട്ട് ആദ്യം കടുവയുടെ ആക്രമണമുണ്ടായത്. ചേതനും പിതാവിനും നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇരുവര്‍ക്ക് പരിക്കേല്‍ക്കേറ്റിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെ ചേതന്‍ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

ഈ മരണ വിവരം അറിഞ്ഞ ശേഷം ഇവരുടെ ബന്ധു കൂടിയായ രാജു(72) തിങ്കളാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കടുവയുടെ ആക്രമണമുണ്ടാകുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനപാലകരായ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

അതേസമയം, കടുവയെ പിടിക്കാന്‍ ദൗത്യസംഘത്തെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ജീവനോടയോ അല്ലാതയോ കടുവയെ പിടികൂടാനാണ് ദൗത്യസംഘത്തിനുള്ള നിര്‍ദേശം.

Content Highlight: Two people died in a tiger attack in Karnataka

We use cookies to give you the best possible experience. Learn more