ഇന്ത്യൻ ജുഡീഷ്യറി ഇന്ന് എവിടെ എത്തി നിൽക്കുന്നു; കൽക്കട്ട ഹൈക്കോടതിയിൽ നിന്നുള്ള രണ്ട് വാർത്തകൾ
national news
ഇന്ത്യൻ ജുഡീഷ്യറി ഇന്ന് എവിടെ എത്തി നിൽക്കുന്നു; കൽക്കട്ട ഹൈക്കോടതിയിൽ നിന്നുള്ള രണ്ട് വാർത്തകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 2:31 pm

ന്യൂദൽഹി: മമത ബാനർജിയുടെ വില എത്ര രൂപയാണ്, പത്തു ലക്ഷം രൂപയാണോ. പശ്ചിമ ബംഗാളിലെ തംലുക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനർതിയുടേതാണ് ഈ പ്രസ്താവന. എന്നാൽ ഈ പ്രസ്താവന നടത്തിയത് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാതെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന ആളല്ല.

കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജികൂടെയായ അഭിജിത് ഗംഗോപാധ്യ ആണ് ഈ പ്രസ്താവന നടത്തിയത്. വിദ്യാസമ്പന്നനും മുൻ ജഡ്ജിയുമായിരുന്ന ഒരാളിൽ നിന്ന് ഇത്തരം മോശമായ വാക്കുകൾ വന്നത് വേദനാജനകമാണ്. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗംഗോപാധ്യക്കെതിരെ കഴിഞ്ഞ ദിവസം പറഞ്ഞത്.

24 മണിക്കൂര്‍ സമയത്തേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ഗംഗോപാധ്യയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും ചെയ്തു. കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് രാജി വെച്ചതിന് ശേഷമാണ് ഗംഗോപാധ്യ ബംഗാളിലെ തംലുക്ക് മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരത്തിനിറങ്ങിയത്.

പ്രചരണ വേദിയിൽ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജിയായ ഗംഗോപാധ്യ നടത്തിയതാവട്ടെ അങ്ങേയറ്റം മോശമായ സ്ത്രീവിരുദ്ധ പരമാർശങ്ങളാണ്.

ഒരു സ്ത്രീകൾക്കെതിരെയും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും സംസ്ഥാനത്തിന്റെ വനിതാ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നും ശക്തമായ താക്കീത് നൽകി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

കൽക്കട്ട ഹൈക്കോടതിയിലെ തന്നെ മറ്റൊരു ജഡ്ജിയാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ് നിന്നത്. താൻ കുട്ടിക്കാലം മുതൽ ആർ.എസ്.എസ് അംഗമായിരുന്നു എന്നും ഇപ്പോഴുമാണെന്നും ആണ് വിരമിക്കൽ ദിവസം നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞു. ഇതേ ജഡ്ജി മുമ്പ് നടത്തിയ ഒരു വിധി സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.

2023ല്‍ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പുറപ്പെടുവിച്ച പോക്‌സോ കേസ് വിധിയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്. സ്ത്രീകള്‍ ലൈംഗിക ചോദനം നിയന്ത്രിക്കേണ്ടവരാണ്. രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കുന്നതിനു വേണ്ടി അവള്‍ വഴങ്ങുമ്പോള്‍, സമൂഹത്തിന്റെ കണ്ണില്‍ സ്ത്രീക്കാണ് എല്ലാം നഷ്ടപ്പെടുന്നതെന്നുമാണ് പോക്‌സോ കേസിലെ വിധി പ്രസ്താവത്തിൽ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത്.

ഈ വിധി പ്രസ്താവത്തിനെതിരെ സുപ്രീം കോടതി അന്ന് സ്വമേധയാ കേസെടുത്തു. കൗമാരക്കാരുടെ അവകാശങ്ങളുടെ പൂര്‍ണമായ ലംഘനമാണ് ഉത്തരവെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത്തരം വിധികളിൽ ജഡ്ജിമാര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കരുതെന്നും സുപ്രീം കോടതി അന്ന് ശക്തമായി താക്കീത് ചെയ്തു.

കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നുള്ള ഈ രണ്ട് വാർത്തകൾ ഇന്ത്യൻ ജുഡീഷ്യറി ഇന്ന് എവിടെ എത്തി നില്കുന്നു എന്നതിനുള്ള തെളിവാണ്.

Content Highlight:  Two news from the Calcutta High Court