| Wednesday, 19th July 2023, 10:13 pm

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി; ആള്‍ക്കൂട്ടം കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദൈന്യതയുടെ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്). കുക്കി വിഭാഗത്തില്‍ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്നരാക്കി നടത്തിച്ചെന്നും ഐ.ടി.എല്‍.എഫ് നേതാക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിക്കുന്നതും തൊട്ടടുത്ത വയലില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യാന്‍ കൊണ്ടുപോകുന്നതുമായ വീഡിയോ അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മെയ് നാലിന് കാങ്‌പോക്പി ജില്ലയിലാണ് ഈ ക്രൂരമായ സംഭവം നടന്നതെന്നും ഇപ്പോള്‍ ഈ വീഡിയോ പുറത്തുവിടുന്നതിലൂടെ കുക്കി സ്ത്രീകളുടെ ആത്മാഭിമാനം തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു. കുക്കി സമുദായക്കാരുടെ കുടുംബത്തിലുള്ള രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് ഇത്തരത്തിലുള്ള അതിക്രമം കാണിച്ചത്.

സംഭവത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് മെയ്തി-കുക്കി സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും പട്ടിക വര്‍ഗ കമ്മീഷനും ഇടപെടണമെന്നും, അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഐ.ടി.എല്‍.എഫ് ആവശ്യപ്പെട്ടു. സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് ഇതുവരെയും കേസെടുത്തതായി അറിയില്ലെന്നും നേതാക്കള്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

Content Highlights: two kuki ladies gangraped and paraded nakedly in manipur, huge protest

Latest Stories

We use cookies to give you the best possible experience. Learn more