Advertisement
national news
വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലെ പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 12:36 pm
Saturday, 12th April 2025, 6:06 pm

കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരായ പശ്ചിമ ബംഗാളിലെ പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദിലെ സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 110 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വെടിയേറ്റതായും അയാളെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആക്രമണത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വെടിവെപ്പിന് പുറമെ പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് വീശുകയും ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച്ച പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രക്ഷോഭകര്‍ പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും റെയില്‍വേ ട്രാക്കുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി ജില്ലകളില്‍ നിന്നും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം തന്റെ സംസ്ഥാനത്ത് പുതിയ വഖഫ് നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. തൃണമൂല്‍ ഇതിനകം തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മമത ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രീണന രാഷ്ട്രീയമാണ് ആക്രമണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.

മുഖ്യമന്ത്രി നുണ പറയുകയാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് അമിത് മാളവ്യ വഖഫ് ഭേദഗതിക്കെതിരെ ആദ്യമായി വ്യാപക അതൃപ്തി സൃഷ്ടിച്ചത് മുഖ്യമന്ത്രിയാണെന്നും ഇന്നലെ ആക്രമണത്തിന് പ്രേരിപ്പിച്ചത് അവരാണെന്നും കൂട്ടിച്ചേര്‍ത്തു.

നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മമതയുടെ തീരുമാനത്തേയും മാളവ്യ പരിഹസിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം തടയാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും അധികാരമില്ലെന്നും മമത ബാനര്‍ജിക്ക് അത് പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മാളവ്യ പറഞ്ഞു. വര്‍ഗീയ അക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മമതയ്ക്കാണെന്നും മാളവ്യ പറഞ്ഞു.

Content Highlight: Two killed in West Bengal clashes over Waqf Bill