ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതനെ തുപ്പി ഇസ്രഈലികൾ; 17കാരനും അറസ്റ്റിൽ
World News
ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതനെ തുപ്പി ഇസ്രഈലികൾ; 17കാരനും അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2024, 8:22 am

ജെറുസലേം: ക്രിസ്ത്യൻ പുരോഹിതനെ തുപ്പിയതിന് 17കാരനുൾപ്പെടെ രണ്ട് ഇസ്രഈലികൾ അറസ്റ്റിൽ. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ജെറുസലേമിലെ ഓൾഡ് സിറ്റിയിൽ നിന്നുള്ള പുരോഹിതൻ നിക്കോഡെമസ് ഷ്നാബെലിനെ രണ്ട് പേർ തുപ്പുന്നതും ചീത്ത വിളിക്കുന്നതും കാണാം.

പ്രാഥമിക അന്വേഷണത്തിന് ശേഷം രണ്ട് പേരെയും മോചിപ്പിക്കുകയും വീട്ടുതടങ്കലിൽ വെച്ചതായും ഇസ്രഈൽ ദിനപത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

ജെറുസലേമിൽ ക്രിസ്ത്യൻ ആരാധകർക്ക് നേരെ തുപ്പുന്ന സംഭവം ക്രമാതീതമായി വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2022 അവസാനത്തിൽ നിലവിലെ സർക്കാർ അധികാരമേറ്റതിനെ തുടർന്നാണ് ഇസ്രഈലിലും ഫലസ്തീനിലും ആക്രമണം വർധിച്ചതെന്ന് ക്രിസ്ത്യാനികൾ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ മോശം പെരുമാറ്റമെന്ന് ഇസ്രഈലിലെ ജർമൻ അംബാസിഡർ എക്‌സിൽ വിമർശിച്ചു. ഇസ്രഈൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.

അതേസമയം ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളിൽ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വർഷം ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമർ ബെൻ ഗ്വിർ പറഞ്ഞിരുന്നു.

അധിനിവേശ ഫലസ്തീനിൽ ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.

2007ൽ ഇസ്രഈൽ ഫലസ്തീന് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് 3,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇത് 1000 ആയി കൂപ്പുകുത്തിയിരുന്നു.

CONTENT HIGHLIGHT: Two Israelis arrested on suspicion of spitting at Christian abbot in Jerusalem