| Tuesday, 7th April 2020, 8:30 pm

പോണ്ടിംഗല്ല, സച്ചിന്‍ തന്നെ ഒന്നാമന്‍; ഏറ്റവും മികച്ച ഏഴ് ബാറ്റ്‌സ്മാന്‍മാരെ തെരഞ്ഞെടുത്ത് മൈക്കേല്‍ ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: താന്‍ നേരിട്ടതും ഒപ്പം കളിച്ചതുമായ ഏഴ് മികച്ച ബാറ്റ്‌സ്മാന്‍മാരെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ ക്ലാര്‍ക്ക്. രണ്ട് ഇന്ത്യക്കാരുള്ള ലിസ്റ്റില്‍ സ്വന്തം ടീമായ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളെ ഉള്ളൂ എന്നതാണ് ശ്രദ്ധേയം.

ക്ലാര്‍ക്കിന്റെ ലിസ്റ്റിലേക്ക്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍. പുറത്താക്കാന്‍ അത്രയും ബുദ്ധിമുട്ടാണ്. സാങ്കേതികമായി സച്ചിന് ഒരു ബലഹീനതയില്ലെന്ന് ഞാന്‍ കരുതുന്നു.

ബ്രയാന്‍ ലാറ

എന്റെ കരിയറിലുടനീളം എനിക്കേറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍. മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ശരാശരി വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്റേത് അത്ര മികച്ചതല്ല. പക്ഷെ ലാറ സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ കളിച്ച രീതി അസൂയാവഹമാണ്.

ഓസീസിന് മേല്‍ ഇത്രമേല്‍ ആധിപത്യം പുലര്‍ത്താന്‍ ലാറയ്ക്കായതും അതുകൊണ്ടാണ്. മക്ഗ്രാത്ത്, ഗില്ലസ്പി, ബ്രെറ്റ് ലീ, ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് ഒന്നാലോചിച്ചുനോക്കൂ.

വിരാട് കോഹ്‌ലി

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ന് കളിക്കുന്ന ഏറ്റവും മികച്ച താരം. പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അമൂല്യമാണ്. സെഞ്ച്വറി നേടുക എന്നാണ് സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സാമ്യം.

എബി ഡിവില്ലിയേഴ്‌സ്

അദ്ദേഹം വീണ്ടും തിരിച്ചുവരുമെന്ന് ഞാന്‍ കരുതുന്നു. യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. ഏത് ബാറ്റിംഗ് ഓര്‍ഡറിലും ഇറക്കാം. ഗ്രൗണ്ടിന്റെ ഏത് മൂലയില്‍ നിന്നും റണ്‍സ് കണ്ടെത്തും.

ജാക്വിസ് കാലിസ്

ഞാന്‍ കളിച്ചിട്ടുള്ളവരില്‍ ഏറ്റവും മികച്ച ഔള്‍റൗണ്ടര്‍. അസാധാരണനായ കളിക്കാരന്‍

റിക്കി പോണ്ടിംഗ്

ഞാന്‍ കൂടെ കളിച്ച ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍. ഹെയ്ഡന്‍, സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, ഗില്‍ക്രിസ്റ്റ്, മാര്‍ട്ടിന്‍ തുടങ്ങിയ മഹാന്‍മാരായ ബാറ്റ്‌സ്മാന്‍മാരോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ റിക്കിയെ ഇതില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അദ്ദേഹം കളിച്ച കാലഘട്ടമാണ്. ലോകോത്തര ബൗളര്‍മാരെ നേരിട്ട താരം.

കുമാര്‍ സംഗക്കാര

പ്രതിഭാസം. മൂന്നാം നമ്പറില്‍ കളിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ജെന്റില്‍മാന്‍ കൂടിയായ താരം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more