| Tuesday, 26th January 2021, 5:47 pm

'വ്യാജവാർത്തകളിൽ വീഴരുത് തരൂർ'; കർഷകരെ പൊലീസ് തല്ലിച്ചതയ്ക്കുന്ന വീഡിയോകൾ നിങ്ങളെ വേദനിപ്പിച്ചില്ലേ? തരൂരിനോട് ട്വീറ്റ് പിൻവലിക്കാൻ സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി എത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് ശരിയായില്ലെന്നും നിയവിരുദ്ധത അം​ഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമായത്. കർഷകർ ത്രിവർണ പതാക മാറ്റിയിട്ടില്ല. അത് ഉയർന്നു തന്നെ നിൽപ്പുണ്ട്. ക്രോപ്പ് ചെയ്ത് ഉണ്ടാക്കിയെടുത്ത വ്യാജ വാർത്തകളിൽ വീഴരുത് എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ തരൂരിനോട് ആവശ്യപ്പെട്ടത്.

കണ്ണ് തുറന്ന് കാര്യങ്ങൾ കാണണമെന്നും ശശി തരൂരിനോട് സോഷ്യൽ മീഡിയ പറയുന്നു.
നിങ്ങൾ വ്യാജ വാർത്തകളിൽ വീഴുന്നത് കാണുമ്പോൾ ദുഃഖമുണ്ടെന്നും ട്വീറ്റ് പിൻവലിക്കണമെന്നും നിരവധി പേരാണ് തരൂരിന്റെ ട്വീറ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

നിങ്ങളെന്തിനാണ് ​ഗോഡി മീഡിയ കാണുന്നതെന്നും ട്വീറ്റിന്  പിന്നാലെ ശശി തരൂരിന് നേരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. കർഷകർ ദേശീയ പതാകയോട് ഒരു അനാദരവും കാണിച്ചില്ലെന്നും അത് ഉയർന്നു തന്നെ നിൽപ്പുണ്ടെന്നും പ്രതിഷേധക്കാർ ദേശീയ പതാക തൊട്ടിട്ട് പോലുമില്ലെന്നും ഒരു ട്വിറ്റർ ഉപയോ​ക്താവ് ട്വീറ്റ് ചെയ്തു. ഒരു പ്രതീകാത്മക പതാകയാണോ കർഷകരെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളേക്കാൾ നിങ്ങളെ വേദനിപ്പിച്ചതെന്നും അദ്ദേഹത്തിന് നേരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഇത് തികച്ചും നിർഭാ​ഗ്യകരമായിപ്പോയി. തുടക്കം മുതൽ തന്നെ ഞാൻ കർഷ സമരത്തെ പിന്തുണച്ചിരുന്നു. പക്ഷേ നിയമവിരുദ്ധത അപലപിക്കാതിരിക്കാൻ സാധിക്കില്ല. അതു റിപ്പബ്ലിക് ദിനത്തിൽ. ചെങ്കോട്ടയിൽ മറ്റൊരുപതാകയുമല്ല ത്രിവർണ പതാകയാണ് ഉയരേണ്ടത് എന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്.
കര്‍ഷക റാലിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്ത് വന്നിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരും. രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം’, രാഹുല്‍ പറഞ്ഞു.

നേരത്തെ സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ദൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി പറഞ്ഞത്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter users Demand Shashi Tharoor to Remove his tweet criticising Tractor March Violence

We use cookies to give you the best possible experience. Learn more