ഇ.വി.എമ്മുകള്‍ ട്രക്കുകളില്‍ കടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദം; വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
D' Election 2019
ഇ.വി.എമ്മുകള്‍ ട്രക്കുകളില്‍ കടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദം; വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 6:50 pm

ന്യൂദല്‍ഹി: ലഖ്‌നൗവില്‍ നടന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ ഇ.വി.എമ്മുകള്‍ യാതൊരു സുരക്ഷാ സന്നാഹവുമില്ലാതെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ ട്വിറ്റര്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയായിരുന്നു യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ” വോട്ടിങ് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്? അത് തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ? ‘ എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് വീഡിയോ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ലഖ്നൗവില്‍ പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ഇ.വി.എം നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലം കൂടിയാണ് ലഖ്‌നൗ. വീഡിയോ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും, ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനാല്‍, ഇന്ത്യയിലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും പ്രസ്തുത വീഡിയോ കാണാന്‍ കഴിയുക എന്ന് ട്വിറ്റര്‍ തന്നെ അറിയിച്ചതായി ദന്‍തത കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

എന്നാലിപ്പോള്‍ വീഡിയോ മുഴുവനായും ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരിക്കുയാണ്. ലഖ്‌നൗവില്‍ ഇ.വി.എമ്മുകള്‍ക്ക് എന്തു സംഭവിച്ചു എന്നതിന് വിശദീകരണം പോലും നല്‍കാതെ , അതിനെ ചോദ്യം ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ സമ്മര്‍ദ തന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നുയരുന്നത്.

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.