ആരും പേടിക്കേണ്ട, ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് അവതാരകന്‍, പിറകില്‍ തോക്കുമായി താലിബാന്‍, വീഡിയോ
World News
ആരും പേടിക്കേണ്ട, ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് അവതാരകന്‍, പിറകില്‍ തോക്കുമായി താലിബാന്‍, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th August 2021, 9:58 am

കാബൂള്‍: അഫ്ഗാനില്‍ ‘ സമാധാനം’ പുനസ്ഥാപിക്കാന്‍ മാധ്യമങ്ങളിലൂടെ പ്രചരണവുമായി താലിബാന്‍. ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പങ്കുവെച്ച വീഡിയോയയില്‍ തോക്കേന്തി നില്‍ക്കുന്ന താലിബാന്‍ ഭീകരര്‍ക്കൊപ്പമാണ് അവതാരകന്‍ രാജ്യത്തെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് പറയുന്നത്.

പേടിച്ചരണ്ട മുഖത്തോടെയാണ് അവതാരകന്‍ ഇത് പറയുന്നതെന്ന് മസിഹ് ട്വീറ്റ് ചെയ്തു.

‘ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ പര്യായമാണ് താലിബാന്‍. ഈ വീഡിയോ ഇതിന്റെ മറ്റൊരു തെളിവ് മാത്രമാണ്,’ മസിഹ് പറഞ്ഞു.


വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കുമെന്ന താലിബാന്റെ വാഗ്ദാനം പാഴായെന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിലെ മുന്‍നിര മാധ്യമമായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടറേയും ക്യാമറാ പേഴ്‌സണേയും താലിബാന്‍ ആക്രമിച്ചത്.

രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി ഈ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആഗസ്റ്റ് 15,16 തിയതികളിലായാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  TV anchor forced to praise Taliban with armed men behind