| Tuesday, 7th February 2023, 9:16 am

തുർക്കി-സിറിയ ഭൂചലനം; 4000 കടന്ന് മരണം; അവശിഷ്ടങ്ങൾക്കിടയി‍ൽ കുടുങ്ങിയത് നിരവധി പേർ; പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് ദുഷ്കരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുൾ : തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായിരം കടന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് തുർക്കിയിലെ തെക്കൻ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. 4365 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. തുർക്കിയിൽ മാത്രം 2921 പേർ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്‌ലി റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ മാത്രം മരിച്ചവരുടെ എണ്ണം 1444 ആയി.

റിക്ടർ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ കൂടി ശക്തമായ തുടർചലനങ്ങൾ ഉണ്ടായതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിലെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനത്തെ രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞു.

തുർക്കിയിലെ 24 കിലോമീറ്റർ ചുറ്റളവിലുള്ള 10 പ്രവിശ്യകളെയാണ് ഭൂചലനം ബാധിച്ചത്.

സിറിയയിൽ 224 കെട്ടിടങ്ങളാണ് നിലംപൊത്തിയത്. 12 വർഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിൽ ഭൂചലനം കൂടിയെത്തിയതോടെ സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌ക്കരമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂചലനമാണ് നടന്നതെന്ന് പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഭൂചലനമുണ്ടായി 12 മണിക്കൂറുകൾക്ക് ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂചലനമുണ്ടായത്.

76 വിദഗ്ദരുൾപ്പെടുന്ന സംഘത്തെ ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുമെന്നും യു.കെ അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, ഇസ്രാഈൽ തുടങ്ങിയ രാജ്യങ്ങളും തുർക്കിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

Content Highlight: Turkey- Syria earthquake, death toll crossed 4000, many to be rescued says reports

We use cookies to give you the best possible experience. Learn more