| Friday, 22nd July 2022, 5:29 pm

ഉക്രൈനും റഷ്യയും തമ്മില്‍ ധാന്യ കയറ്റുമതി കരാറില്‍ ഒപ്പുവെക്കും: തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: ഉക്രൈനും റഷ്യയും തമ്മില്‍ ധാന്യ കയറ്റുമതി കരാറില്‍ ഒപ്പുവെക്കുമെന്ന് വ്യക്തമാക്കി തുര്‍ക്കി. ഇരു രാജ്യങ്ങളും തമ്മില്‍ വെള്ളിയാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്നാണ് തുര്‍ക്കി പറഞ്ഞത്.

ഉക്രൈനില്‍ നിന്നുള്ള ധാന്യം കരിങ്കടലിലൂടെ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്നതിനാണ് റഷ്യയുമായി കരാറിലെത്തിയതായി തുര്‍ക്കി പറഞ്ഞു.

ഉക്രൈന്റെയും റഷ്യയുടെയും പ്രതിനിധികള്‍ക്ക് പുറമെ തുര്‍ക്കിയും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും ഇസ്താംബൂളില്‍ വെച്ച് കരാറില്‍ ഒപ്പുവെക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചത് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ലോകത്തെ ഏറ്റവു വലിയ ഗോതമ്പ് കയറ്റുമതി രാജ്യങ്ങള്‍ കൂടിയായ ഉക്രൈനും റഷ്യക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് ഗോതമ്പ് കയറ്റുമതിയെയും അതുവഴി ലോകത്തെ ഭക്ഷ്യസുരക്ഷയെയും തന്നെ മോശമായി ബാധിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ധാന്യകരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനമായത്.

അതേസമയം, ഉക്രൈന്റെയും റഷ്യയുടെയും ഭാഗത്ത് നിന്ന് കരാര്‍ സംബന്ധിച്ച് പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

യൂറോപ്പിന്റെ ‘ബ്രഡ് ബാസ്‌ക്കറ്റ്’ എന്നറിയപ്പെടുന്ന രാജ്യം കൂടിയാണ് ഉക്രൈന്‍.

റഷ്യന്‍ അധിനിവേശം ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ കാരണമായിരുന്നു. അതുകൊണ്ട് ഉക്രൈന്‍ തുറമുഖങ്ങളിലെ തടസങ്ങള്‍ നീക്കുന്നതിനുള്ള ഈ കരാര്‍ ഭക്ഷ്യസുരക്ഷയുടെ വിഷയത്തില്‍ നിര്‍ണായകമാണ്.

ഉക്രൈന്‍ നഗരമായ ഒഡേസയിലെ സിലോസില്‍ ഏകദേശം 20 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് നിലവില്‍ കയറ്റുമതി ചെയ്യാനാവാതെ കുടുങ്ങിക്കിടക്കുന്നത്.

ധാന്യ കയറ്റുമതിയിന്മേലുള്ള തടസങ്ങള്‍ നീക്കുന്നതിന് യു.എന്നിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ വെച്ച് വെള്ളിയാഴ്ച മറ്റൊരു ചര്‍ച്ച നടക്കുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Turkey says Ukraine grain export deal reached with Russia

We use cookies to give you the best possible experience. Learn more