World News
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം; പാകിസ്ഥാന് ആയുധം കൈമാറിയെന്ന ആരോപണം തള്ളി തുർക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 06:35 am
Tuesday, 29th April 2025, 12:05 pm

അങ്കാറ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കുറയ്ക്കണമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. കൂടാതെ തുർക്കി പാകിസ്ഥാന് ആയുധങ്ങൾ കൈമാറിയെന്ന ആരോപണവും എർദോഗൻ തള്ളി.

‘ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് എത്രയും വേഗം ശമിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,’ അങ്കാറയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം എർദോഗൻ പറഞ്ഞു. ഒപ്പം തങ്ങളുടെ മേഖലയിലോ അതിനടുത്തുള്ള മേഖലകളിലോ പുതിയ സംഘർഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എർദോഗാൻ പറഞ്ഞു.

കശ്മീർ വിഷയത്തിൽ എർദോഗനും അദ്ദേഹത്തിന്റെ സർക്കാരും പാകിസ്ഥാന് പിന്തുണ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വേദികളിൽ എർദോഗൻ തന്നെ ഈ വിഷയം ഉന്നയിച്ചിട്ടുമുണ്ട്. എന്നാൽ ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാം കക്ഷി മധ്യസ്ഥത തള്ളിക്കളയുന്നുണ്ടെന്നുമായിരുന്നു ഇന്ത്യ പ്രതികരിച്ചത്.

അതേസമയം ആയുധങ്ങളുമായി ആറ് വിമാനങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചുവെന്ന റിപ്പോർട്ടുകൾ തുർക്കി നിഷേധിച്ചു. ആ ആരോപണം ശരിയല്ലെന്ന് തുർക്കി വ്യക്തമാക്കി. ഒരു തുർക്കി വിമാനം പാകിസ്ഥാനിൽ ഇന്ധനം നിറയ്ക്കാൻ മാത്രമായി ഇറക്കിയെന്നും പിന്നീട് യാത്ര തുടരുകയായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തുർക്കി ആറ് വിമാനങ്ങൾ നിറയെ ആയുധങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചു എന്ന ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അവകാശവാദം ശരിയല്ല എന്ന് സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് എക്‌സിൽ കുറിച്ചു. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്ഥാന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാൻ തെമ്മാടി രാജ്യമാണെന്ന് ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യു.എന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ് വർക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പാക്കിസ്ഥാൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍ വിമർശിച്ചു.

 

Content Highlight: Turkey’s Erdogan urges India, Pak for restraint amid tension over Kashmir attack