| Sunday, 27th November 2022, 11:55 am

'ഫലസ്തീനെ സ്വതന്ത്രമാക്കൂ'; ഓസ്‌ട്രേലിയ- ടുണീഷ്യ മത്സരത്തിന്റെ 48ാം മിനിട്ടില്‍ നക്ബ അനുസ്മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ശനിയാഴ്ച നടന്ന ഓസ്‌ട്രേലിയ- ടുണീഷ്യ മത്സരത്തിനിടെ ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ (Free Palestine) എന്നെഴുതിയ പതാക ഉയര്‍ത്തിപ്പിടിച്ച് ടുണീഷ്യന്‍ ആരാധകര്‍.

മത്സരത്തിന്റെ 48ാം മിനിട്ടിലായിരുന്നു ടുണീഷ്യന്‍ ആരാധകര്‍ പതാക ഉയര്‍ത്തിയത്. 1948 നക്ബ എന്ന് അറബികള്‍ വിളിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളെ അവരുടെ രാജ്യത്ത് നിന്ന് സയണിസ്റ്റ് സൈനികര്‍ കുടിയിറക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കളിയുടെ 48ാം മിനിട്ടില്‍ പതാക ഉയര്‍ത്തിയത്.

ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല മത്സരങ്ങള്‍ക്കുമിടയില്‍ ഫലസ്തീന്‍ പതാക ഒരു പ്രതീകം പോലെ നിരവധി ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ടുണീഷ്യക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളുടെ ടീമുകളുടെയും ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് പുറമെ സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി കഴുത്തില്‍ ധരിക്കാറുമുണ്ട്.

ഇസ്രഈല്‍ അധിനിവേശത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രാദേശിക ആരാധകരും ഫലസ്തീന്‍ പതാക നിരന്തരം ഉയര്‍ത്തുന്നുണ്ട്.

അതിനിടെ, ലോകകപ്പ് വിശേഷങ്ങള്‍ ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍, അവര്‍ ഇസ്രഈലി മാധ്യമത്തില്‍ നിന്നാണെന്ന് അറിയുന്നതോടെ ആരാധകര്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ പോകുന്നതിന്റെയും ഫലസ്തീന്റെ വിമോചനത്തിന് വേണ്ടി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇസ്രഈല്‍ രൂപീകരണത്തിന്റെ ഭാഗമായി 1948ല്‍ സയണിസ്റ്റ് സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധിത പുറത്താക്കലിനും ഫലസ്തീനികള്‍ നല്‍കിയ പേരാണ് നക്ബ അഥവാ ‘ദുരന്തം’.

അതേസമയം, ഖത്തറും ഇസ്രഈലും തമ്മില്‍ ഔദ്യോഗികമായി നയതന്ത്ര ബന്ധമല്ലെങ്കിലും ടെല്‍ അവീവിനും ദോഹക്കുമിടയില്‍ ആദ്യമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ ആരാധകരെയും നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ് ആദ്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചത്.

Content Highlight: Tunisia fans raise ‘Free Palestine’ flag during match against Australia to remember Nakba

We use cookies to give you the best possible experience. Learn more