| Monday, 10th April 2023, 8:09 am

പൊറോട്ട ഉള്‍പ്പെടെ ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛന്‍, പക്ഷെ നന്നായിട്ട് സിഗരറ്റ് വലിക്കും: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്‍ ആശുപത്രിയിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ അച്ഛന്‍ അലോപ്പതിക്കും മൈദക്കുമെതിരാണെന്നും അതുകൊണ്ട് തന്നെ ഇതിനൊക്കെ അമ്മയും എതിരാണെന്നും ധ്യാന്‍ പറഞ്ഞു. എന്നാല്‍ അച്ഛന്‍ ആശുപത്രിയിലായ സമയത്ത് വിഷമിച്ചിരിക്കുന്ന അമ്മ പൊറോട്ടയും ബീഫ് റോസ്റ്റും ഓഡര്‍ ചെയ്തതിനെ കുറിച്ചാണ് ധ്യാന്‍ പറയുന്നത്.

തന്റെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ പൊറോട്ടയും ബീഫും വേണോയെന്ന് താന്‍ അമ്മയോട് ചോദിച്ചെന്നും ഇപ്പോഴല്ലെ ഇതൊക്കെ കഴിക്കാന്‍ പറ്റൂവെന്നാണ് തന്റെ അമ്മ മറുപടി നല്‍കിയതെന്നും ധ്യാന്‍ പറഞ്ഞു.ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പഴയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

‘അച്ഛന്‍ ഈ അലോപ്പതിക്കെതിരാണ്. പിന്നെ ലോകത്തുള്ള എല്ലാത്തിനും എതിരാണ്. അലോപ്പതിയൊക്കെ കണ്ടുകഴിഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാണ്. അതുപോലെ തന്നെ മൈദക്കും എതിരാണ്. പൊറോട്ട പോലും കഴിക്കില്ല. ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ല. അച്ഛന്‍ മൈദക്ക് എതിരായതുകൊണ്ട് അമ്മയും എതിരാണ്.

പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ എന്നെ ഉപദേശിക്കാറുണ്ട്. ഒരു ദിവസം അച്ഛന്റെയൊപ്പം ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. അച്ഛന്‍ ഇനി ജീവിക്കില്ലാ എന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. ഇതൊക്ക ഡോക്ടര്‍ എന്നോടും അമ്മയോടും പറഞ്ഞിട്ട് നില്‍ക്കുകയാണ്. ഏട്ടന്‍ അന്ന് ചെന്നൈയില്‍ നിന്ന് വരുന്നതെയുണ്ടായിരുന്നുള്ളു.

ഞാനും അമ്മയും തിരിച്ച് ഹോസ്പിറ്റലിലെ ഞങ്ങളുടെ റൂമിലെത്തി സങ്കടപ്പെട്ടിരിക്കുകയാണ്. അന്ന് രാവിലെ തൊട്ട് അമ്മയൊന്നും കഴിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു, എന്തെങ്കിലും കഴിക്കണ്ടേയെന്ന്. വേണം എന്തെങ്കിലും വാങ്ങാന്‍ അമ്മ പറഞ്ഞു. റൂമിലെ ഫോണില്‍ നിന്നും നിന്നും ഞാന്‍ കാന്റീനിലേക്ക് വിളിച്ചു. എന്താണ് കഴിക്കാനുള്ളതെന്ന് ചോദിച്ചപ്പോള്‍, ചപ്പാത്തിയുണ്ട് പൊറോട്ടയുണ്ടെന്നൊക്കെ അവിടെ നിന്നും പറഞ്ഞു.

ഉടനെ അമ്മ പറയുകയാണ് രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാന്‍. അമ്മ സത്യമായിട്ടും ഇത് നടന്ന കാര്യമാണ്. ഉടനെ ഞാന്‍ ചോദിച്ചു, എന്റെ അച്ഛന്‍ അവിടെ കിടക്കുമ്പോള്‍ തന്നെ നിനക്ക് പൊറോട്ട വേണോടിയെന്ന്(ചിരി). ധ്യാനേ ഇപ്പോഴല്ലേ കഴിക്കാന്‍ പറ്റൂ എന്നാണ് അമ്മ പറഞ്ഞത്. അത്രയും പാവം സ്ത്രീയാണ് അവര്‍. ആ രണ്ട് പൊറോട്ടയില്‍ അവര്‍ അച്ഛന്റെ അസുഖമെല്ലാം മറക്കുകയാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlights: dhyan sreenivasan talks about his father sreenivasan and mother

We use cookies to give you the best possible experience. Learn more