| Saturday, 27th May 2023, 11:47 am

ആര്‍.എസ്.എസിനെ നിരോധിച്ചാല്‍ കോണ്‍ഗ്രസ് ചാരമാകും; പ്രിയങ്ക് ഖാര്‍ഗെക്ക് നല്ലത് ചരിത്രം പഠിക്കുന്നത്: കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രതികരണത്തിന് മറുപടിയുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ആര്‍.എസ്.എസിനെയോ ബജ്‌റംഗദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ചാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രിയങ്ക് ഖാര്‍ഗെ ആര്‍.എസ്.എസിനെ നിരോധിക്കുമെന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസ് സ്വയംസേവകനാണ്. അദ്ദേഹം കേന്ദ്രത്തിലാണ് ഉള്ളത്. ഞങ്ങളും ആര്‍.എസ്.എസ് സ്വയംസേവകരാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, നരസിംഹ റാവു എന്നിവരും ആര്‍.എസ്.എസിനെ നിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ചരിത്രം പഠിക്കുന്നതും തന്റെ വാക്കുകള്‍ സൂക്ഷിക്കുന്നതുമാണ് പ്രിയങ്കിന് നല്ലതെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

‘ആര്‍.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ചാരമാകും. രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നതാണ് പ്രിയങ്ക് ഖാര്‍ഗെക്ക് നല്ലത്. പ്രിയങ്ക് ഖാര്‍ഗെ തന്റെ വാക്കുകള്‍ ശ്രദ്ധിക്കണം,’ നളിന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സമാധാനം തകര്‍ത്താല്‍ ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിന് അത് അംഗീകരിക്കാനാവില്ലെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനിലേക്ക് പോവാമെന്നുമായിരുന്നു കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞിരുന്നത്.

‘സമാധാനം തകര്‍ന്നാല്‍ അത് ബജ്‌റംഗ്ദളാണോ ആര്‍.എസ്.എസാണോ എന്ന് പോലും പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്‌റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും ഞങ്ങള്‍ നിരോധിക്കും. ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോവട്ടെ’ ഖാര്‍ഗെ പറഞ്ഞു.

കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദമായ മതംമാറ്റ നിരോധന നിയമം, പാഠ്യപദ്ധതി പരിഷ്‌കരണം, ഹിജാബ് നിരോധനം, ഹലാല്‍, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും പ്രിയങ്ക് പറഞ്ഞിരുന്നു.

‘ചില ഘടകങ്ങള്‍ സമൂഹത്തില്‍ നിയമത്തെയും പൊലീസിനെയും ഭയപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഈ പ്രവണത നടക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിന് പിന്നാലെ കര്‍ണാടകയില്‍ 18,000 വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തായതെന്ന് കണക്കുകളുണ്ട്. ഈ വിഷയത്തിലെ നിയമവശം പരിശോധിച്ച് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

ജുഡീഷ്യറി നിയമനിര്‍മാണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിയമസഭാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടത്? നമ്മുടെ നിയമനിര്‍മാണം മോശമാണെങ്കില്‍ കോടതി ഇടപെടട്ടെ. കര്‍ണാടകയെ പിന്നോട്ടടിക്കുന്ന എല്ലാത്തരം ഉത്തരവുകളും ബില്ലുകളും ഓര്‍ഡിനന്‍സുകളും ഈ സര്‍ക്കാര്‍ പുനഃപരിശോധിക്കും.

എന്തിനാണ് തങ്ങളെ ജനങ്ങള്‍ പ്രതിപക്ഷത്ത് ഇരുത്തിയിരിക്കുന്നതെന്ന് ബി.ജെ.പി മനസിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും പിന്തുടരാവുന്ന ബസവണ്ണയുടെ തത്വങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്,’ പ്രിയങ്ക് പറഞ്ഞു.

Contenthighlight: Try to ban rss, bajragdal congress will burn to ashes: Karnataka bjp president

We use cookies to give you the best possible experience. Learn more