Advertisement
World News
ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖമനേനിക്ക് കത്തയച്ചതായി ട്രംപ്; ഇല്ലെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 04:55 pm
Friday, 7th March 2025, 10:25 pm

വാഷിങ്ടണ്‍: ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് താന്‍ കത്ത് അയച്ചതായി ട്രംപ് വ്യക്തമാക്കി.ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

കടുത്ത പാശ്ചാത്യ വിരുദ്ധനായ, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിക്ക് കത്ത് അയച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന്, ‘അതെ’ എന്ന് മറുപടി നല്‍കിയ ട്രംപ് ഇറാനെ കൈകാര്യം ചെയ്യാന്‍ പ്രധാനമായും രണ്ട് വഴികളുണ്ടെന്നും അഭിമുഖത്തിനിടെ പറഞ്ഞു.

‘ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളുണ്ട്. ഒന്ന് സൈനികമായി, അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുക. ഇറാനെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ മികച്ച ആളുകളാണ്,’ ട്രംപ് പറഞ്ഞു.

അതേസമയം ഇറാന് ഇതുവരെ കത്ത് ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ ദൗത്യസംഘഘം അറിയിച്ചു. മറിച്ച് ട്രംപിന്റെ കത്ത് വാഷിങ്ടണിന്റെ സ്ഥിരം പ്രകടനം മാത്രമാണെന്ന് ഇറാനിലെ ഉന്നത സുരക്ഷാ ഏജന്‍സിയുമായി ബന്ധപ്പെട്ട നൂര്‍ ന്യൂസ് വിമര്‍ശിച്ചു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ഇറാന്‍ അംബാസഡര്‍ കാസിം ജലാലിയുമായി ചര്‍ച്ച നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജനുവരിയില്‍ അധികാരമേറ്റതിനുശേഷം യു.എസിന്റെ വിദേശനയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ ട്രംപ് റഷ്യയോട് കൂടുതല്‍ അനുരഞ്ജന നിലപാട് സ്വീകരിക്കുകയും സഖ്യകക്ഷിയായ ഉക്രൈന്‍ ഭരണാധികാരിയെ വൈറ്റ് ഹൗസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. അതിനാല്‍ ട്രംപിന്റെ ഈ റഷ്യന്‍ സ്‌നേഹം ഇറാനെ ലക്ഷ്യം വെച്ചുള്ളതാണെന്നും വിലയിരുത്തലുണ്ട്.

2015ല്‍ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും ഇറാനുമായി ആണവകരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായപ്പോള്‍ 2018ല്‍ ആണവ കരാറില്‍ നിന്ന് യു.എസ് പിന്മാറി.

ജനുവരിയില്‍ അധികാരമേറ്റ ശേഷം, ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതിന് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ട്രംപ് തന്റെ യു.എന്‍ അംബാസഡറോട് നിര്‍ദേശിച്ചിരുന്നു.

ഇറാനിയന്‍ നിയമപ്രകാരം ഇറാന്റെ വിദേശനയം, ആണവ പദ്ധതി തുടങ്ങിയ പ്രധാന കാര്യങ്ങളില്‍ പരമോന്നത നേതാവിനാണ് അധികാരം.

ഇതാദ്യമായല്ല ഒരു യു.എസ് പ്രസിഡന്റ് ഇറാനിയന്‍ നേതാക്കളുമായി ആശയവിനിമയം നടത്തുന്നത്. 2009ല്‍ പ്രസിഡന്റ് ബരാക് ഒബാമ അധികാരമേറ്റപ്പോള്‍, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി അദ്ദേഹം ഖമനേനിയുമായി ചര്‍ച്ച നടത്താമെന്ന് പറഞ്ഞിരുന്നു. 2009ലും 2012ലും ഒബാമ രണ്ടുതവണ നേരിട്ട് ഖമനേനിക്ക് കത്തെഴുതി.

ഒബാമയുടെ മുന്‍ കത്തുകള്‍ക്ക് ടെഹ്റാന്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് 2014ല്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നു.

2013ല്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഒബാമയുമായി കത്തുകള്‍ കൈമാറിയതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള അപൂര്‍വ ബന്ധമായിരുന്നു അത്. 1980ല്‍ വിദ്യാര്‍ത്ഥികളും ഭീകരരും ടെഹ്റാനിലെ യു.എസ് എംബസി ആക്രമിക്കുകയും അമേരിക്കന്‍ നയതന്ത്രജ്ഞരെ ബന്ദികളാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അമേരിക്കയും ഇറാനും നയതന്ത്ര ബന്ധം വഷളായത്.

Content Highlight: Trump says he sent letter to Khamenei to discuss nuclear deal but Iran denies