| Saturday, 8th April 2023, 7:18 pm

യു.എസ് തെരഞ്ഞെടുപ്പ്; തീവ്ര ഇസ്‌ലാം വിരുദ്ധ നേതാവുമായി കൈകോര്‍ക്കാന്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച തീവ്ര വലതുപക്ഷ നേതാവ് ലോറ ലൂമറുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ലൂമര്‍ പ്രചരണത്തിനിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇലക്ഷന്‍ ക്യാമ്പയിനില്‍ ലൂമറും ചേരുമെന്ന സംശയമാണ് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധരും മുന്നോട്ട് വെക്കുന്നതെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ ലൂമറോ ട്രംപോ തയ്യാറായിട്ടില്ലെന്നും പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍ നിരാകരിച്ചെന്നുമാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോട്ട്.

സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളിലൂടെയാണ് ലൂമര്‍ അമേരിക്കയിലെ വലതുപക്ഷത്തിന് പ്രിയങ്കരിയാവുന്നത്. ഇസ്‌ലാം കാന്‍സറാണെന്നും ഇസ്‌ലാമോഫോബിക് ആയതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും പറഞ്ഞ ലൂമറിന്റെ പരാമര്‍ശം വലിയ വിവാദമുണ്ടാക്കിയിരുന്നു. രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ച ലൂമര്‍ പരാജയപ്പെടുകയാണുണ്ടായത്.

2018 തെരഞ്ഞെടുപ്പിനിടെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ദുഷ്പ്രചരണങ്ങളും വലിയ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളായിരുന്ന ഇല്‍ഹാന്‍ ഉമറിനും റാഷിദ താലിബിനുമെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്റര്‍ ലോറയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ഇല്‍ഹാനെയും റാഷിദയെയും അമേരിക്കന്‍ വിരുദ്ധരും ജൂത വിരുദ്ധരുമായാണ് ലൂമര്‍ വിശേഷിപ്പിച്ചത്. സ്വവര്‍ഗാഅനുരാഗികളെ വിലക്കുന്ന മതത്തിന്റെ പ്രതിനിധിയാണ് ഇല്‍ഹാനെന്നും സ്ത്രീകളെ അടിച്ചമര്‍ത്താനാണ് ഇസ്‌ലാം ശ്രമിക്കുന്നതെന്നുമായിരുന്നു ലൂമറിന്റെ പരാമര്‍ശം. തുടര്‍ന്നാണ് ലൂമറിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍ രംഗത്തെത്തിയത്.

അതേസമയം മുസ്‌ലിമല്ലാത്ത ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ യൂബറും ലിഫ്റ്റും ലൂമറിനെ തങ്ങളുടെ സേവനങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highligt: trump hiring islamophobia activist in election campaign

We use cookies to give you the best possible experience. Learn more