ജോ ബൈഡന്‍ വിജയത്തിനരികിലേക്ക്; വൈറ്റ് ഹൗസില്‍ വ്യാജ പ്രചരണങ്ങളുമായി ട്രംപ്; ആത്മവിശ്വാസത്തില്‍ ബൈഡന്‍
World News
ജോ ബൈഡന്‍ വിജയത്തിനരികിലേക്ക്; വൈറ്റ് ഹൗസില്‍ വ്യാജ പ്രചരണങ്ങളുമായി ട്രംപ്; ആത്മവിശ്വാസത്തില്‍ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 7:59 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പുറത്തു വരുന്ന ഫല സൂചനകള്‍ ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലം.

അതേസമയം ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തിയത് രണ്ട് ദിവസമായി അനിശ്ചിതത്വത്തില്‍ തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വീണ്ടും വിവാദത്തിലാഴ്ത്തി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിലും വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ തിരിമറികള്‍ ഉണ്ടായെന്ന അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇത് തന്നൊയാണ് അദ്ദേഹം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടില്ല.

ജനാധിപത്യം ചില സമയങ്ങളില്‍ ആശയകുഴപ്പം നിറഞ്ഞതാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞു.

അധികാരം ഒരിക്കലും പിടിച്ചെടുക്കാാന്‍ സാധിക്കില്ലെന്നും, അത് ജനങ്ങളില്‍ നിന്നാണ് വരുന്നതെന്നും, അവരുടെ താത്പര്യങ്ങളാണ് ഇനിയാര് ഭരിക്കണമെന്ന് തീരുമാനിക്കുക എന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

264 ഇലക്ട്രല്‍ വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മുന്നിലാണ്. ജയിക്കാനായി 270 ഇലക്ട്രല്‍ വോട്ടുകള്‍ വേണ്ടതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്.

ഡെമോക്രാറ്റ്‌സിനും, റിപ്പബ്ലിക്കന്‍സിനും തുല്യശക്തിയുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ മിഷിഗനും വിസ്‌കോണ്‍സിനും പിടിച്ചതോടെ വ്യാഴാഴ്ച്ച 26 വോട്ടുകൂടി നേടിയാണ് ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയത്. ആറ് ഇലക്ട്രല്‍ സീറ്റുകളുള്ള നവോഡയില്‍ 84 ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump Accuses Democrats Of Trying To “Steal” US Election