| Monday, 26th October 2020, 6:47 pm

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ വെറുപ്പ് പ്രചരിപ്പിക്കലല്ല; റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണ്ടേത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

‘അന്വേഷണത്തെ സ്വാധീനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ടി.ആര്‍.പി റേറ്റിംഗില്‍ സുതാര്യത കൊണ്ടുവരേണ്ടതുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ഇരയാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം’, പ്രസ്താവനയില്‍ പറയുന്നു.

അതേസമയം അഭിപ്രായസ്വാതന്ത്ര്യമെന്നത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്നും ഗില്‍ഡ് പറഞ്ഞു. എന്നാല്‍ അന്വേഷണം കാരണം ചാനലിലെ മാധ്യമപ്രവര്‍ത്തകരെ വേദനിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

അന്വേഷണം മാധ്യമ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി മാറരുതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ നാല് എഫ്.ഐ.ആറാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ അവസാനമായി ചുമത്തിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ മറ്റ് എഡിറ്റോറിയല്‍ സ്റ്റാഫുകള്‍ എന്നിവരെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ സിറ്റി പൊലീസ് റിപ്പബ്ലിക് ടി.വിയ്ക്കെതിരെ ചുമത്തുന്ന നാലാമത്തെ ക്രിമിനല്‍ കേസാണിത്.

അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TRP manipulation case: Republic TV Editors Guild

We use cookies to give you the best possible experience. Learn more