| Friday, 19th May 2023, 8:38 pm

'ആയിരക്കണക്കിന് കിലോഗ്രാം ഇ-വേസ്റ്റ് എങ്ങനെ സംസ്‌കരിക്കും, നിരോധനത്തിന് പിന്നില്‍ ആഗോള തലത്തിലെ ചിപ്പ് ക്ഷാമം'; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2000 രൂപ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോള്‍ മഴ. 2016 നവംബര്‍ എട്ടിന് 500, 1000 രൂപകളുടെ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം പ്രഖ്യാപിച്ച 2000 രൂപ നോട്ടില്‍ ചിപ്പുകള്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സൂചിപ്പിച്ചാണ് ട്രോളുകള്‍.

‘2000 നോട്ട് ഇല്ലാതാകുന്നതിലൂടെ വരുന്ന ആയിരക്കണക്കിന് കിലോഗ്രാം ഇ-വേസ്റ്റ് എങ്ങനെ സംസ്‌കരിക്കും, ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ച് അതില്‍ പതിപ്പിച്ചിരിക്കുന്ന കോടിക്കണക്കായ ചിപ്പുകള്‍ കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം,’ ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

വിഷയത്തിലെ ഫേസ്ബുക്ക് കുറിപ്പുകള്‍

പി.കെ. ഫിറോസ് (യൂത്ത് ലീഗ് സംസസ്ഥാന സെക്രട്ടറി)

2000 രൂപ പിന്‍വലിക്കുന്നൂന്ന്. ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ, ഇല്ലെ ലേ

ഷാഫി പറമ്പില്‍ എം.എല്‍.എ (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്)

‘ഏത്? മറ്റേ ചിപ്പും ജി.പി.എസുമൊക്കെയുള്ള,
ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ 2000 ത്തിന്റെ നോട്ടോ?
അത് പിന്‍വലിക്കോ?
അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ?

ഫാത്തിമ തഹ്‌ലിയ (എം.എസ്.എഫ് ലീഡര്‍)

1000ത്തിന്റെ നോട്ടിന് പകരം 2000ത്തിന്റെ നോട്ടിറക്കിയാല്‍ കള്ളപ്പണം കുറയുകയല്ല, അത് സൂക്ഷിക്കുന്നവര്‍ക്ക് എളുപ്പമാവുകയേയുള്ളൂ എന്ന് 2016ല്‍ തന്നെ ബുദ്ധിയുള്ളവര്‍ പറഞ്ഞതാണ്. ഈ കാര്യം റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാറിനും മനസ്സിലാകാന്‍ അഞ്ചര വര്‍ഷമെടുത്തു.
വൈകിയാണെങ്കിലും ഇക്കാര്യം അവര്‍ക്ക് മനസിലായല്ലോ. സന്തോഷമുണ്ട്!

സ്വാമി സന്ദീപാന്ദഗിരി

ജ്ഞാനികളുടെ ഉപദേശം സ്വീകരിക്കാത്ത രാജാവ് മൂഢനും അല്പനുമാകുന്നു. രാജാവിന്റെ മൂഡത പ്രജകളുടെ ഭാവി ജീവിതത്തെ ഇരുട്ടിലാക്കുന്നു.
-ശ്രീമദ് ഭാഗവതം

ഐഷ സുല്‍ത്താന (സംവിധായിക)

2000ന്റെ നോട്ടിലെ ആ ചിപ്പ് തപ്പി ഇറങ്ങിയത് ഞാന്‍ മാത്രമാണോ

Content Highlight:  Troll against central government and Prime Minister Narendra Modi over Reserve Bank of India’s decision to withdraw Rs 2000 notes

We use cookies to give you the best possible experience. Learn more