| Wednesday, 30th October 2019, 12:13 pm

സി.പി.ഐ.എമ്മിന് ആശ്വാസം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ടേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എല്‍.എയായതോടെ നടക്കാനിരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ആശങ്ക അകലുന്നു. മേയര്‍ സ്ഥാനത്തേക്ക് പൊതു സ്വതന്ത്രനായി മത്സരിക്കുന്ന കൗണ്‍സിലറെ പിന്തുണക്കുമെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നീക്കം നടന്നേക്കില്ല എന്നാണ് ഇപ്പോഴത്തെ സൂചനകള്‍.

ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ വിജയിച്ച ഒരു കൗണ്‍സിലര്‍ മാത്രമാണ് കൗണ്‍സിലിലുള്ളത്. ശ്രീകാര്യം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എന്‍.എസ് ലതാകുമാരി. എന്നാല്‍ ഇവര്‍ മത്സരിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ മത്സരരംഗത്ത് നിന്ന് മാറിയെന്നാണ് സൂചന.ഇതോടെയാണ് സി.പി.ഐ.എമ്മിന് ആശ്വാസമായത്.

യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്ന ആരും ബി.ജെ.പി പിന്തുണയോടെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തു. ഇതോടെ ഇനി കോണ്‍ഗ്രസിന് മേയര്‍ സ്ഥാനത്തേക്ക് ബി.ജെ.പി പിന്തുണ വാഗ്ദാനം ചെയ്താലും വാങ്ങാനാവില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനും കഴിയില്ല. ഇതോടെ സി.പി.ഐ.എമ്മില്‍ നിന്ന് മേയര്‍ സ്ഥാനം പിടിച്ചെടുക്കല്‍ എളുപ്പമായേക്കില്ല.

ആകെ 100 വാര്‍ഡുകളാണ് കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 43 കൗണ്‍സിസര്‍മാരാണ് എല്‍.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21 കൗണ്‍സിലര്‍മാരും ഉണ്ട്. സ്വതന്ത്രര്‍ ഒരാളും.

We use cookies to give you the best possible experience. Learn more