| Monday, 10th June 2024, 5:36 pm

സിവില്‍ നിയമങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ് ബി.ജെ.പി; മുത്തലാഖില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: മുത്തലാഖില്‍ സിവില്‍ നിയമങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് കൈരാന എം.പി ഇഖ്‌റ ചൗധരി. ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ സീറ്റില്‍ 69,116 വോട്ടുകള്‍ക്ക് ബി.ജെ.പി എം.പി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തിയാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഇഖ്‌റ ചൗധരി വിജയിച്ചത്.

‘മുത്തലാഖിനെ കുറിച്ചുള്ള ബി.ജെ.പി യുടെ എല്ലാ അവകാശവാദവും തെറ്റാണ്. ഒരു മുസ്‌ലിം സ്ത്രീയും അവരുടെ നിയമങ്ങളില്‍ സന്തോഷിക്കുന്നില്ല. ഞാന്‍ ഒരിക്കലും മുത്തലാഖിനെ പിന്തുണക്കുന്നില്ല.

അവര്‍ കൊണ്ട് വരുന്ന നിയമങ്ങള്‍ ആളുകള്‍ക്കെതിരാണ്. അവരുടെ ദുരുദ്ദേശങ്ങള്‍ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഇതെന്നല്ല അവരുടെ ഒരു നടപടിക്കും ഞാന്‍ പിന്തുണ കൊടുക്കില്ല. മുത്തലാഖ് വിഷയം അവര്‍ക്ക് യുവാക്കളെ ജയിലിലടക്കാനുള്ള നിയമമാണ്,’ ഇഖ്റ പറഞ്ഞു.

2013 ലെ മുസഫര്‍ നഗര്‍ കലാപം നടന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കൈരാന. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തമായ പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നെങ്കിലും ബി.ജെ.പി മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി യുടെ ഹിന്ദു മുസ്‌ലിം അജണ്ട ഇപ്രാവശ്യം ഇവിടെ വില പോയില്ലെന്നും സിറ്റിങ് എം.പി പ്രദീപ് കുമാറിനെതിരെ ഉള്ള ഭരണ വിരുദ്ധ വികാരം വോട്ടായെന്നും ഇഖ്റ ചൗധരി പറഞ്ഞു.

ബി.ജെ.പി കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സാധാരണ വിഷയങ്ങളെ പോലും പ്രശ്‌നവല്‍ക്കരിക്കുന്ന നിലപാടാണ് അവരുടേത്. പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ നിലനില്‍ക്കുന്ന ഒന്നായി തോന്നുന്നില്ലെന്നും ഇഖ്റ പറഞ്ഞു. മുമ്പത്തെ പോലെയുള്ള ബി.ജെ.പി സര്‍ക്കാര്‍ അല്ലാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, ശക്തമായ പ്രതിപക്ഷം ഉണ്ടെന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: triple talaq claim is also baseless as they have criminalised a civil issue: Iqra Choudhary

We use cookies to give you the best possible experience. Learn more