| Thursday, 6th January 2022, 3:46 pm

മഞ്ജുവാര്യരെയും ശ്രീകുമാര്‍ മേനോനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു, ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം; ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരെയും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നതായി കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.

പള്‍സര്‍ സുനി ദിലീപിന് അയച്ചെന്ന് കരുതുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. 2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.

കേസില്‍ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ പറയാന്‍ പറഞ്ഞതായിട്ടാണ് കത്തിലെ ഒരു ആരോപണം.

‘എന്നെ സഹായിക്കുവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ. ചേട്ടന്റെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ്, ബാബു സാറിനെ കണ്ടതും ബാബു സാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതിക്കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി. എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു,’ എന്നാണ് കത്തില്‍ പറയുന്നത്.

മലയാള സിനിമയില്‍ ദിലീപ് അടക്കം പലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ‘അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നത്.

കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.

കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയോട് തന്നെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്‌തെന്നും അമ്മ പറഞ്ഞു.

ജയിലില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും സുനിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തേയും ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Tried to implicate Manju Warrier and Shrikumar Menon in Actress attack case. Dileep linked to sex racket; Pulsar Suni’s letter with serious allegations

We use cookies to give you the best possible experience. Learn more