ഹൈദരാബാദിന്റെ 'തലയെ' ഗോള്‍ഡന്‍ ഡക്കില്‍ തൂക്കി; പിന്നാലെ ഐ.പി.എല്ലിലെ നാണം കെട്ട റെക്കോഡ്!
Sports News
ഹൈദരാബാദിന്റെ 'തലയെ' ഗോള്‍ഡന്‍ ഡക്കില്‍ തൂക്കി; പിന്നാലെ ഐ.പി.എല്ലിലെ നാണം കെട്ട റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 12:56 pm

2024 ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്.

ഹൈദരാബാദിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നീട് ഗോള്‍ഡന്‍ ഡക്കിന് ട്രാവിസ് ഹെഡും മടങ്ങിയതോടെ കൊല്‍ക്കത്ത ബൗളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു ചെപ്പോക്കില്‍. വൈഭവ് അറോറയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കയ്യിലാകുകയായിരുന്നു ഹെഡ്. ഇതോടെ ഒരു മോശം റെക്കോഡും ഹെഡ് സ്വന്തമാക്കുകയാണ്.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ താരമെന്ന പേരാണ് ഹെഡിന് വന്നുചേര്‍ന്നത്.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരം, എണ്ണം

ശിഖര്‍ ധവാന്‍ – 4

ട്രാവിസ് ഹെഡ് – 2

മാര്‍കസ് സ്‌റ്റോയിനിസ് – 2

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.

കൊല്‍ക്കത്തക്ക് വേണ്ടി വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് വിജയം എളുപ്പമാക്കിയത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു. 208.33 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഗുര്‍ബാസ് 32 പന്തില്‍ നിന്ന് രണ്ട് സിക്സും 5 ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സ് നേടി കൂടെ നിന്നു.

 

Content highlight: Travis Head In Unwanted Record Achievement In 2024 IPL