| Thursday, 11th March 2021, 3:22 pm

'ഒന്നു രണ്ട് പാര്‍ട്ടികള്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് സമീപിച്ചിരുന്നു'; രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. തന്റെ അജണ്ടയില്‍ തന്നെയില്ലാത്ത മേഖലയാണ് രാഷ്ട്രീയമെന്ന് രഞ്ജു പറയുന്നു. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജുവിന്റെ പ്രതികരണം.

‘നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. ഒന്ന്, രണ്ട് പാര്‍ട്ടികള്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് എന്നെ സമീപിച്ചിരുന്നു. ഒരിക്കലും എന്റെ അജണ്ടയിലില്ലാത്ത മേഖലയാണ് രാഷ്ട്രീയമെന്നത്. പക്ഷെ ചില രാഷ്ട്രീയ കക്ഷികളോട് ചായ്‌വ് ഉണ്ട്. ചില നിലപാടുകളോടും താല്‍പ്പര്യമുണ്ട്. എനിക്ക് ചേരില്ല എന്ന് തോന്നുന്ന നിലപാടുകളെ വിമര്‍ശിക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് നിരവധി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചൂടെയെന്ന്. മത്സരിക്കുക എന്നതിലുപരി വിജയിക്കുക എന്നതിനാണ് പ്രാധാന്യം. വിജയിച്ചാല്‍ മാത്രമെ നിയമസഭയില്‍ പോയി ശബ്ദമുയര്‍ത്താന്‍ പറ്റുകയുള്ളു. വിശപ്പിന്റെ വിളി എന്താണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വയറു നിറയ്ക്കാന്‍ എന്റെ വഴികാട്ടിയായ എന്റെ ഈ മേക്കപ്പ് ലോകം വിട്ട് തല്‍ക്കാലം രാഷ്ട്രീയ രംഗത്തേക്ക് ഇല്ല,’ രഞ്ജു പറഞ്ഞു.

തന്റെ ഉള്ളിലെ സ്വത്വത്തെ സ്വീകരിക്കാന്‍ മേക്കപ്പ് മേഖലയില്‍ നിന്നുള്ളവര്‍ വിമുഖത കാണിച്ചെന്നും അവിടെ തനിക്ക് താങ്ങായത് നടിയായ ജ്യോതിര്‍മയി ആണെന്നും രഞ്ജിമാര്‍ പറയുന്നു. ജ്യോതിര്‍മയി മാത്രമല്ല നടി മുക്തയും തന്റെ ഉള്ളിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരിച്ചറിഞ്ഞുവെന്നും രഞ്ജു കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഉള്ളിലെ സ്വത്വത്തെ മേക്കപ്പ് മേഖല സ്വീകരിച്ചിരുന്നില്ല. അവര്‍ക്ക് ഇതൊരു നേരമ്പോക്ക് മാത്രമായിരുന്നു. ഞാന്‍ വര്‍ക്കിംഗ് സൈറ്റിലുണ്ടെങ്കില്‍ അവര്‍ക്ക് എന്റെ നടത്തം കണ്ട് ചിരിക്കാം. എന്റെ സംസാര രീതി കണ്ട് കളിയാക്കാം. എന്റെ ചേഷ്ടകള്‍ കണ്ട് കളിയാക്കാം. അവിടെയെല്ലാം, നിശബ്ദയാകേണ്ടയിടത്ത് നിശബ്ദയായി നിന്നു. മറുപടി പറേയണ്ടിടത്ത് സംസാരിച്ചു. കയ്യേറ്റം ചെയ്ത സാഹചര്യങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. എന്റെ ആത്മവിശ്വാസം തന്നെയാണ് മുന്നോട്ട് വരാന്‍ തുണയായത്. പിന്നീട് ചലച്ചിത്ര ലോകത്ത് ഞാന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ട് എന്നറിയുന്നത് ജ്യോതിര്‍മയിലൂടെയാണ്. ജ്യോതിര്‍മയി എന്നെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ രഞ്ജു രഞ്ജിമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ലായിരുന്നുവെന്ന് തന്നെ പറയാം. ജ്യോതിര്‍മയിലൂടെ ഞാനൊരു സ്ത്രീയാണെന്ന കാര്യം ലോകത്തോട് പറയാന്‍ തോന്നി. ജ്യോതിര്‍മയിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതു മുതല്‍ എനിക്ക് നേരെയുള്ള പരിഹാസങ്ങളും കളിയാക്കലുകളും കുറഞ്ഞു തുടങ്ങി. പിന്നീട് എന്നെ സ്വീകരിച്ചത് മുക്തയാണ്. മുക്തയോടൊപ്പം വര്‍ക്ക് ചെയ്തതു മുതല്‍ തമിഴിലും അവസരങ്ങള്‍ ലഭിച്ചു’, രഞ്ജു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Transgender Make up Artist Renju Renjimar About Political Entry

We use cookies to give you the best possible experience. Learn more