'ഞങ്ങള്‍ സന്തുഷ്ടരാണ്', കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും; ചര്‍ച്ചയ്ക്ക് പിന്നാലെ വ്യാപാര വ്യവസായി ഏകോപന സമിതി
Kerala News
'ഞങ്ങള്‍ സന്തുഷ്ടരാണ്', കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും; ചര്‍ച്ചയ്ക്ക് പിന്നാലെ വ്യാപാര വ്യവസായി ഏകോപന സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 4:44 pm

തിരുവനന്തപുരം: കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വ്യാപാരികള്‍.

മുഖ്യമന്ത്രി അനുഭാവ പൂര്‍വ്വമാണ് സംസാരിച്ചതെന്നും അതിനാല്‍ നിയമം ലംഘിച്ച് കടകള്‍ തുറക്കില്ലെന്നും, സമരം നടത്തില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സന്തുഷ്ടര്‍ ആണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

‘കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നേരത്തെ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയും. കടകള്‍ തുറക്കുന്നത്, സമയ പരിധി, പൊലീസ് ആക്രമണം, തുറക്കുന്ന കാര്യത്തില്‍ ഉണ്ടായ അപാകത, മുന്‍കൂട്ടി അറിവ് നല്‍കിയിട്ടുള്ള തുറക്കല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 14 ജില്ലാ പ്രസിഡന്റുമാരും സന്തുഷ്ടരാണ്. കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ്. അത് അദ്ദേഹം നിറവേറ്റും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

വ്യാപാരികളെ സംബന്ധിച്ച് ഒരു മന്ത്രാലയം തന്നെ വേണമെന്ന കാര്യം ആലോചിച്ചാല്‍ പ്രശ്‌നങ്ങള്‍ പകുതി കുറയുമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ നസറുദ്ദീന്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളിലും സര്‍ക്കാരിന് അനുഭാവ പൂര്‍വ്വമായ നിലപാടാണ് ഉള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഞങ്ങള്‍ അവതരിപ്പിച്ച വിഷയങ്ങള്‍ അംഗീകരിക്കുകയും ഞങ്ങള്‍ പറയാത്ത വിഷയങ്ങള്‍ കൂടി മുഖ്യമന്ത്രി ഇങ്ങോട്ട് പറയുകയും ചെയ്തു. അദ്ദേഹം ഭീഷണിപ്പെടുത്തി എന്നത് തെറ്റാണെന്നും ആ അര്‍ത്ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നും നാളെയുമായി കേരളത്തിലെ വ്യാപാരി സമൂഹത്തിനും പൊതു സമൂഹത്തിനും ഏറ്റവും ഗുണപ്രദമായ രീതിയില്‍ വലിയ പെരുന്നാള്‍ സന്തോഷ പൂര്‍വ്വം ആഘോഷിക്കത്തക്കമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

ബക്രീദിന് വ്യാപാരികള്‍ക്കനുകൂലമായി കടകള്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്നത് ഓണം സീസണിലാണ്. കഴിഞ്ഞ മൂന്ന് ഓണവും വ്യാപാരികള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഇത്തവണത്തെ ഓണം വരെ കടകള്‍ തുറക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥിതിക്ക് ഇനി സമരം നടത്തുകയോ നിയമം ലംഘിക്കുകയോ ചെയ്യില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ചര്‍ച്ചയ്ക്ക് നേരത്തെ പറഞ്ഞിരുന്നത്.

പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും ടി. നസറുദ്ദീന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Traders says CM will take decision in opening shops