| Saturday, 22nd June 2024, 9:55 am

ടി.പി. കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം; കണ്ണൂര്‍ ജയില്‍ സുപ്രണ്ടിന്റെ കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ടി.പി. കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമാണ് നടന്നത്.

ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്താണ് പുറത്തുവന്നത്.

ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പില്‍ നിന്നാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കത്ത് ലഭിച്ചത്. 2022ല്‍ തയ്യാറാക്കിയ സര്‍ക്കാര്‍ നിയമം അനുസരിച്ച് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ മാനദണ്ഡമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

ഇതുപ്രകാരം എത്ര പേരെ വിട്ടയക്കണമെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് 59 പേരടങ്ങിയ തടവുകാരുടെ പട്ടിക തയ്യാറാക്കി അതില്‍ ടി.പി കേസിലെ മൂന്ന് പ്രതികളെയും ഉള്‍പ്പെടുത്തിയത്.

Also Readഅതും ചോര്‍ന്നു; സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചത് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടർന്ന്

പട്ടികയില്‍ മൂന്നാമതായി ടി.കെ. രജീഷിനെയും 47, 48 നമ്പറുകളിലായി മുഹമ്മദ് ഷാഫിയെയും അണ്ണന്‍ സിജിത്തിനെയുമാണ് ഉള്‍പ്പെടുത്തിയത്. ശേഷം പ്രതികളുടെ പശ്ചാത്തലം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല.

അടുത്തിടെയാണ് ഹൈക്കോടതി ടി.പി കേസ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി വിധി പുറപ്പെടുവിച്ചത്. അന്ന് ഹൈക്കോടതി ഉത്തരവില്‍ പ്രതികള്‍ക്ക് യാതൊരുവിധ ഇളവും നല്‍കരുതെന്ന് പറഞ്ഞിരുന്നു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി വടകര എം.എല്‍.എയും ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെ.കെ. രമ രംഗത്തെത്തി. സര്‍ക്കാര്‍ ടി.പി കേസ് പ്രതികള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് കെ.കെ. രമ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ നിയപരമായി നേരിടുമെന്നും കോടതിയലക്ഷ്യ നടപടിയാണിതെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

Content  Highlight: TP murder, Motion to release the accused in the case

We use cookies to give you the best possible experience. Learn more