| Tuesday, 27th February 2024, 12:32 pm

ടി.പി വധം; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസികൃൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പെട്ടന്നുള്ള വികാരത്തിന്റെ പുറത്ത് നടന്ന കൊലപാതകമല്ലെന്നും അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് നടന്ന കൊലപാതമല്ല. ദീര്‍ഘകാലമായ ആസൂത്രണത്തിന് ശേഷം അതി ക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്, പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസിലെ മറ്റൊരു പ്രതിയായ കെ.സി രാമചന്ദ്രനെതിരെയും ജയില്‍ അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന് ദീര്‍ഘകാലമായിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ നിരപരാധിയാണെന്നും കൃത്യം നടക്കുമ്പോള്‍ വീട്ടിലായിരുന്നെന്നുമാണ് രാമചന്ദ്രന്‍ അവകാശപ്പെട്ടത്. അതേസമയം, ശിക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദം തുടരുകയാണ്.

പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ഇന്നലെ പ്രതികളോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10.15ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കുടുംബത്തിലെ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് കോടതിയോട് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമായിരിക്കും ശിക്ഷയില്‍ ഇളവ് നല്‍കാനാകുമോയെന്ന് തീരുമാനിക്കുക.

Contant Highlight: TP murder case; Prosecution to give maximum punishment to the accused

We use cookies to give you the best possible experience. Learn more