| Thursday, 3rd October 2019, 9:20 pm

ജനറല്‍ മോട്ടോര്‍സിനും ഹീറോ മോട്ടോ കോര്‍പ്പിനും പിന്നാലെ വി.ആര്‍. എസ് നടപ്പാക്കൊനൊരുങ്ങി ടൊയോട്ടയും; സ്ഥിരം ജീവനക്കാര്‍ക്കും തൊഴില്‍ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വാഹന മേഖലയില്‍ കഴിഞ്ഞ രണ്ട് ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയും വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ ടൊയോട്ട കിര്‍ലോസക്കര്‍ സ്ഥിരം ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള  വൊളണ്ടര്‍ലി റിട്ടയര്‍മെന്റ് സ്‌കീം തയ്യാറാക്കി. ടൊയോട്ടയും ഈ നടപടി സ്വീകരിച്ചതോടെ വി.ആര്‍. എസ്  നടപ്പാക്കുന്ന നാലാമത്തെ കമ്പനിയാവുകയാണ് ഇവര്‍. ജനറല്‍ മോട്ടോര്‍സ്, ഹീറോ മോട്ടോ കോര്‍പ്പ്, അശോക് ലേലാന്റ് എന്നിവയാണ് മറ്റ് മൂന്ന് കമ്പനികള്‍.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കമ്പനിയില്‍ സേവനമനുഷ്ഠിച്ച ജീവനക്കാര്‍ക്കായാണ് ടൊയോട്ട വി.ആര്‍.എസ് ആരംഭിച്ചത്. അതേസമയം കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളുടെ കരാറും കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കമ്പനി സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019-20 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാഹന നിര്‍മ്മാണത്തില്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിട്ടുണ്ട്. രണ്ടാം പാദത്തിലെ കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ടൊയോട്ട കിര്‍ലോസ്‌ക്കറിന്റെ നിര്‍മ്മാണത്തില്‍ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മോട്ടോ കോര്‍പ്പിന്റെ നിര്‍മ്മാണത്തിലും 36 ശതമാനത്തിന്റെ ഇടിവുണ്ടായി.

വാഹന നിര്‍മ്മാതാക്കളായ അശോക് ലേലാന്റിന്റെ നിര്‍മ്മാണത്തില്‍ 18 ശതമാനത്തിന്റെ കുറവുണ്ടായി. ജനറല്‍ മോട്ടോര്‍സിലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

കമ്പനികള്‍ വി.ആര്‍.എസ് നടപ്പാക്കുന്നതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കുറയുമെങ്കിലും രാജ്യത്തെ തൊഴിലിലില്ലായ്മ വര്‍ധിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more