| Wednesday, 28th August 2024, 3:49 pm

തമിഴ്‌നാട്ടിലെ ഒരു സാധാ തിയേറ്ററില്‍ ഫഹദിന്റെ ആ സിനിമക്ക് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരയിലുള്ള താരമാണ് ടൊവിനോ തോമസ്. സഹനടനായി കരിയറാരംഭിച്ച ടൊവിനോ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടി. കഥാപാത്രത്തിനായി ശാരീരികപരമായി ഏതറ്റം വരെയും പോകാനുള്ള ടൊവിയുടെ ഡെഡിക്കേഷനെ പലരും പ്രശംസിക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.

മലയാളസിനിമക്ക് ഈ വര്‍ഷം മറ്റ് ഭാഷകളില്‍ നിന്ന് കിട്ടിയ പ്രശംസയെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. വിവിധ ഴോണറുകളിലുള്ള സിനിമകള്‍ മലയാളത്തില്‍ നിന്ന് വന്നുവെന്നും അവയെല്ലാം ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് സംസാരവിഷയമായത് തനിക്ക് സന്തോഷം നല്‍കിയെന്നും ടൊവിനോ പറഞ്ഞു. ആവേശം എന്ന സിനിമ താന്‍ കണ്ടത് തമിഴ്‌നാട്ടിലെ ഒരു സാദാ തിയേറ്ററില്‍ നിന്നാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ടിനായി ഈറോഡില്‍ പോയപ്പോഴാണ് താന്‍ ആവേശം കണ്ടതെന്നും ടൗണില്‍ നിന്ന് കുറെ മാറി ഒരു സാദാ തിയേറ്ററിലായിരുന്നു ആവേശം ഉണ്ടായിരുന്നതെന്നും ടൊവിനോ പറഞ്ഞു. നിറഞ്ഞ സദസിലായിരുന്നു ആ സിനിമ കണ്ടതെന്നും ഫഹദിന്റെ ഓരോ സീനും അവിടെയുള്ളവര്‍ കൈയടിച്ച് ആഘോഷമാക്കിയാണ് കണ്ടതെന്നും അത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ടൊവിനോ പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘മലയാളസിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷമാണ് ഇത്. വ്യത്യസ്ത ഴോണറിലുള്ള ഒരുപിടി മികച്ച സിനിമകള്‍ ഈ വര്‍ഷം റിലീസായി. അതില്‍ പലതും കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയായി. ഫഹദ് ഫാസിലിന്റെ ആവേശത്തിന് കിട്ടിയ റെസ്‌പോണ്‍സൊക്കെ അതിന് ഉദാഹരണമാണ്. ഞാന്‍ ആ സിനിമ കണ്ടത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു.

ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ട് ഈറോഡിലായിരുന്നു. ആ സമയത്താണ് ആവേശം റിലീസായത്. ഞാന്‍ ആ സിനിമ കണ്ട തിയേറ്റര്‍ ഈറോഡ് ടൗണില്‍ നിന്ന് കുറച്ച് ദൂരെയായിരുന്നു, ഒരു ഗ്രാമപ്രദേശം പോലെയായിരുന്നു ആ സ്ഥലം. അവിടെപ്പോലും പാക്ക്ഡ് ആയിട്ടുള്ള ഓഡിയന്‍സിന്റെ ഇടയിലിരുന്നായിരുന്നു ആവേശം കണ്ടത്. ഫഹദിന്റെ ഓരോ സീനിനും അവര്‍ കൈയടിക്കുന്നതും വിസിലടിക്കുന്നതും കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്ന് അപ്പോള്‍ മനസിലായി,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas shares the theatre experience of Aavesham in Tamilnadu

We use cookies to give you the best possible experience. Learn more