| Sunday, 29th September 2024, 9:01 pm

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വലിയ സ്റ്റാറാണ് ആ നടന്‍, അദ്ദേഹത്തിന്റെ ആ സിനിമ ഞാന്‍ 50ലധികം തവണ കണ്ടിട്ടുണ്ട്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

12 വര്‍ഷം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറിയ നടനാണ് ടൊവിനോ തോമസ്. സഹനടനായി കരിയര്‍ ആരംഭിച്ച ടൊവിനോ ഗപ്പിയിലൂടെ നായകവേഷം ചേരുമെന്ന് തെളിയിച്ചു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അജയന്റെ രണ്ടാം മോഷണത്തിലൂടെ 50ാം ചിത്രമെന്ന നാഴികക്കല്ലിലേക്ക് കയറുകയാണ് ടൊവിനോ. തമിഴ് നടന്‍ വിക്രമിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ.

നീലവെളിച്ചത്തിന്റെ പ്രൊമോഷന്‍ കൊച്ചിയില്‍ നടക്കുമ്പോള്‍ അവിടെ വിക്രം ഉണ്ടായിരുന്നെന്നും തന്നോടൊപ്പം ഹോട്ടല്‍ മുറിയിലിരുന്ന് ഒരുപാട് നേരം സംസാരിച്ചെന്നും ടൊവിനോ പറഞ്ഞു. തന്റെ കുടുംബത്തോടും വളരെ ഫ്രണ്ട്‌ലിയായാണ് വിക്രം സംസാരിച്ചതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ ഐഡന്റിറ്റിയുടെ ഷൂട്ടിന് വേണ്ടി ചെന്നൈയിലെത്തിയപ്പോള്‍ അദ്ദേഹത്തെ അറിയിച്ചെന്നും വിക്രം തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും ടൊവിനോ പറഞ്ഞു.

തങ്കലാന്‍ ചെയ്ത ശേഷം വിക്രം ഡയറ്റിലിരിക്കുന്ന സമയമായിരുന്നെന്നും തനിക്ക് മാത്രം ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് കഴിക്കാന്‍ മടിയായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. തന്നോട് ഒരു സൂപ്പര്‍സ്റ്റാര്‍ അത്രക്ക് ഫ്രണ്ട്‌ലിയായി സംസാരിക്കുമെന്ന് അപ്പോഴാണ് മനസിലായതെന്നും താന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ വിക്രം സൂപ്പര്‍സ്റ്റാറായിരുന്നെന്നും ടൊവിനോ പറഞ്ഞു.

അന്യന്‍ എന്ന സിനിമ താന്‍ 50ല്‍ കൂടുതല്‍ പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘വിക്രം സാര്‍ നമ്മളോട് പെരുമാറുന്നത് കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പുള്ളിയെ ആദ്യമായി കണ്ടത് കൊച്ചിയില്‍ വെച്ചാണ്. നീലവെളിച്ചത്തിന്റെ പ്രൊമോഷന്‍ കൊച്ചിയില്‍ നടക്കുമ്പോള്‍ പുള്ളിയും അവിടെയുണ്ടായിരുന്നു. അന്ന് വൈകിട്ട് വിക്രം സാര്‍ എന്റെ റൂമിലേക്ക് വന്ന് കുറേ നേരം സംസാരിച്ചു. എന്റെ ഫാമിലി ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ആദ്യം കണ്ടത് വിക്രം സാറിനെ. പുള്ളി അവരോടും കുറേനേരം സംസാരിച്ചു. പിന്നീട് ഐഡന്റിറ്റിയുടെ ഷൂട്ട് ചെന്നൈയില്‍ നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയെ കോണ്ടാക്ട് ചെയ്തു.

അന്ന് വൈകിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. പുള്ളി നമ്മളെ കെയര്‍ ചെയ്യുന്ന രീതി കണ്ട് അത്ഭുതപ്പെട്ടു. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പുള്ളി സൂപ്പര്‍സ്റ്റാറാണ്. എനിക്ക് പുള്ളി ഫുഡ് കൊണ്ടുതന്നു. തങ്കലാന്‍ കഴിഞ്ഞ് ഡയറ്റ് ഫോളോ ചെയ്യുന്നതുകൊണ്ട് പുള്ളി ഒന്നും കഴിച്ചില്ല. എനിക്കാണെങ്കില്‍ വിക്രം സാറിന്റെ മുന്നിലിരുന്ന് കഴിക്കാന്‍ ഒരു ചമ്മല്‍ വേറൊന്നും പറയാനില്ലത്തതുകൊണ്ട് ‘ഞാന്‍ അന്യന്‍ 50 തവണയൊക്കെ കണ്ടിട്ടുണ്ട്,’ എന്നൊക്കെ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about his friendship with Chiyaan Vikram

We use cookies to give you the best possible experience. Learn more